terror-attack-

ശ്രീനഗർ: ജമ്മു കശ്മീരിൽ സി.ആർ.പി.എഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം നടത്തിയത് ആദിൽ അഹമ്മദ് ധർ എന്ന ജയ്ഷെ മുഹമ്മദ് ഭീകരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഗുന്ദിബാഗ് വഗാസ് കമാൻഡോ, ആദിൽ അഹമ്മദ് തക്റൻവാല എന്നിങ്ങനെ അറിയപ്പെടുന്ന ഇയാൾ കഴിഞ്ഞ വർഷമാണു ഭീകര സംഘടനയിലെത്തിയത്. കശ്മീരിലെ കാകപോറ സ്വദേശിയാണ് ഇയാളെന്നും റിപ്പോർട്ടുണ്ട്.

ആക്രമണം നടന്ന് മണിക്കൂറുകൾക്കകം തന്നെ ഭീകരന്റെ ഫോട്ടോ, വിഡിയോ തുടങ്ങിയവ പുറത്തു വന്നിരുന്നു. എന്റെ പേര് ആദിൽ ഒരു വർഷം മുൻപാണ് ജയ്ഷെ മുഹമ്മദിൽ ചേരുന്നത്. ഈ വിഡിയോ നിങ്ങളിലെത്തുമ്പോൾ ഞാൻ സ്വർഗത്തിലായിരിക്കും. ഇതാണ് കശ്മീരിലെ ജനങ്ങൾക്കുള്ള എന്റെ അവസാനത്തെ സന്ദേശം- വിഡിയോ ദൃശ്യങ്ങളിൽ ആദിൽ പറയുന്നു.

റൈഫിളുകൾ കൈയിൽ പിടിച്ച്‌ ജയ്ഷെ മുഹമ്മദിന്റെ ബാനറിനു മുന്നിൽ നില്‍ക്കുന്ന ദൃശ്യങ്ങളാണു പുറത്തു വന്നിരിക്കുന്നത്. എതിർദിശയിൽ നിന്ന് വാഹനമോടിച്ചെത്തിയ ചാവേർ സി.ആർ.പി.എഫിന്റെ ബസിനെ ലക്ഷ്യമിടുകയായിരുന്നു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽനിന്ന് 100 മീറ്റർ അകലെ വരെ ചിതറിത്തെറിച്ചു.

ആക്രമണത്തിൽ ഇതുവരെ 44 പേർ മരിച്ചു. സൈനികരിൽ പലരുടേയും നില ഗുരുതരമാണ്. 78 വാഹനങ്ങളിലായി 2500 സൈനീകരാണ് സഞ്ചരിച്ചിരുന്നത്. സ്‌ഫോടനത്തിന് ശേഷം സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തതായി പ്രദേശവാസികൾ പറഞ്ഞു.