ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നിലെ അക്രമികൾക്കും പിന്തുണച്ചവർക്കും ശക്തമായ മറുപടി ഉടൻ തന്നെ നൽകുമെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങള കണ്ട ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യതലത്തിൽ പാകിസ്ഥാന് നൽകിയിരുന്ന എം.എഫ്.എൻ ( മോസ്റ്റ് ഫേവേർഡ് നേഷൻ) പദവിയും ഇന്ത്യ റദ്ദാക്കി.
ലോകരാജ്യങ്ങൾക്കിടയിൽ പാകിസ്ഥാനെതിരെ നയതന്ത്രം കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനു മുന്നോടിയായി ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിക്കും. പാകിസ്ഥാനെ രാജ്യാന്തര സമൂഹത്തിൽ. ഒറ്റപ്പെടുത്തും. വിദേശകാര്യമന്ത്രാലയം ഇതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ശ്രീനഗറിൽ സർവകക്ഷി യോഗം വിളിക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
എന്താണ് എം.എഫ്.എൻ അഥവാ മോസ്റ്റ് ഫേവേർഡ് നേഷൻ
എം.എഫ്.എൻ പദവിയിലുള്ള രാഷ്ട്രത്തോട് ലോകവ്യാപാര സംഘടനാംഗമായ രണ്ടാമത്തെ രാഷ്ട്രം കസ്റ്റംസ് തീരുവകളും മറ്റും ചുമത്തുന്ന കാര്യങ്ങളിൽ വിവേചനരഹിതമായ ഇടപെടൽ നടത്തണമെന്ന് വ്യവസ്ഥയുണ്ട്. പാകിസ്ഥാന് നൽകിയിരിക്കുന്ന എം.എഫ്.എൻ പദവി ഇന്ത്യ പിൻവലിക്കുമ്പോൾ അത് പാക് വ്യവസായ മേഖലയ്ക്ക് വൻതിരിച്ചടി നൽകും. അനുഭാവപൂർണ്ണമായ വിലനിലവാരത്തോടെ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള അസംസ്കൃതവസ്തുക്കളുടെ ഒഴുക്ക് ഇതോടെ നിലയ്ക്കും.
2015-16 കാലയളവിൽ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള കയറ്റുമതി 2.17ബില്ല്യൺ ഡോളറായിരുന്നു എന്ന കണക്ക് അറിയുമ്പോൾ ഇന്ത്യയുടെ തീരുമാനം പാകിസ്ഥാന് എത്ര ഭീമമായ നഷ്ടം ഉണ്ടാക്കും എന്ന കാര്യം മനസിലാകും. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇതേകാലയളവിൽ 441മില്ല്യൺ ഡോളർ മാത്രമായിരുന്നു. ലോകവ്യാപാര സംഘടന നിബന്ധനകൾ അനുസരിച്ച് എം.എഫ്.എൻ പദവി എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്നത് ഇന്ത്യയ്ക്ക് ഗുണകരമായി.