bhadran-mohanlal

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനാണ് ഭദ്രൻ. സ്‌ഫടികം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്‌ഠ നേടാൻ ഭദ്രനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അവാർഡുകളുടെയോ അംഗീകാരങ്ങളുടെയോ പിറകെ താൻ പോയിട്ടില്ലെന്ന് പറയുകയാണ് അദ്ദേഹം. അതുമായി ബന്ധപ്പെട്ട് രസകരമായ ഒരു സംഭവവും ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഭദ്രൻ പറയുകയുണ്ടായി.

ഭദ്രന്റെ വാക്കുകൾ-

'സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമ കുറുക്കന്റെ കല്യാണം കഴിഞ്ഞു നിൽക്കുന്ന സമയം. ഒരു വർഷമോ രണ്ടു വർഷത്തിനോ അകത്താണെന്ന് തോന്നുന്നു. മോഹൻലാലിനെ കാണാൻ ഞാൻ അന്തിക്കാട് ചെന്നു. അപ്പോ അങ്ങനെ കാറിറങ്ങി ലാലുമായിട്ട് വർത്തനമൊക്കെ പറഞ്ഞു. എന്നാൽ ഞാൻ വന്ന വഴിയൊന്നും ശ്രദ്ധിച്ചില്ല. ലാലിനെ കാണാനുള്ള ചിന്തയിലായിരുന്നു. ഏതോ ഒരു കഥയുടെ പ്ളോട്ടോ മറ്റോ പറയാൻ വേണ്ടി ആയിരുന്നു ചെന്നത്. സത്യന്റെ വീട്ടിന്റെ മുന്നിലേക്കു നോക്കുമ്പോൾ റോഡ് മുഴുവൻ അങ്ങ് വിതാനിച്ചു കിടക്കുവാ. എന്താന്നു ചോദിക്കുമ്പോൾ വൈകുന്നേരം സത്യൻ അന്തിക്കാടിനൊരു സ്വീകരണമാണെന്ന് അറിഞ്ഞു. സത്യന്റെ പഞ്ചായത്തില് സത്യനൊരു സ്വീകരണം കൊടുക്കുന്നു.

പാലായിലെ പല പ്രശസ്‌തരും എന്നോടു പറഞ്ഞിട്ടുണ്ട്. നിങ്ങളീ ഇത്രയും വലിയ സിനിമ, അയ്യർ ദി ഗ്രേറ്റു പോലെ, സ്ഫടികം ഇങ്ങനൊക്കെ ചെയ്‌തിട്ടും പാലാ മുനിസിപ്പാലിറ്റിയോ മറ്റോ ഒരു സ്വീകരണം തന്നിട്ടില്ല. ഞങ്ങളിങ്ങനെ തീരുമാനിക്കുകയാണ്, നിങ്ങൾക്കൊരു സ്വീകരണം തരാൻ. അതിനെന്താ നല്ല കാര്യം. പക്ഷേ ഒരു കാര്യം നിങ്ങൾ പേഴ്‌സണലി ഇൻട്രസ്‌റ്റ് എടുത്ത് മമ്മൂട്ടിയേയും മോഹൻലാലിനെയും കൊണ്ടുവരണം. പറഞ്ഞു തീരുന്നതിനു മുമ്പ് വേണ്ട എന്നു ഞാൻ പറഞ്ഞു. മമ്മൂട്ടിയേയും മോഹൻലാലിനെയും കൊണ്ടുവന്നാൽ പാലാ മുനിസിപ്പാലിറ്റി നിങ്ങൾക്കൊരു സ്വീകരണം തരാം.

മോഹൻലാലിനെയും മമ്മൂട്ടിയെയും ആ കാലഘട്ടത്തിൽ, ലാലേ എനിക്ക് ഇങ്ങനൊരു സ്വീകരണം തരുന്നുണ്ട്. നിങ്ങൾ വന്നാൽ, നിങ്ങളുടെ സാന്നിധ്യം സന്തോഷമുണ്ടാക്കും എന്നു പറഞ്ഞാൽ തീർച്ചയായിട്ടും ലാൽ വരും. അതിൽ യാതൊതു സംശയവും വേണ്ട. പക്ഷ എനിക്കു തോന്നി അത് ഞാനല്ല ചെയ്യേണ്ടത്. അത് പാലായുടെ ഈ ശ്രേഷ്‌ഠരായ ആൾക്കാരാണ് ചെയ്യേണ്ടത്. അതെന്താ അവരു പറഞ്ഞാൽ ലാൽ കേൾക്കില്ലേ? നിങ്ങളുടെ സിനിമയിലെ ആൾക്ക് ഞങ്ങളൊരു സ്വീകരണം കൊടുക്കുന്നുണ്ട്. ഈ പ്രോഗ്രാം നിങ്ങളുടെ സൗകര്യത്തിന് നിങ്ങൾ പറയുന്ന ഡേറ്റിൽ ഞങ്ങൾ വയ്‌ക്കാം, വരില്ലേ ലാൽ. തീർച്ചയായിട്ടും ലോകത്ത് ആരു ചെന്നില്ലെങ്കിലും ലാൽ വരും. അപ്പോ പിന്നെ നിങ്ങൾ കൊണ്ടു വന്നാൽ ഞങ്ങൾ ചെയ്യാം. എനിക്കങ്ങനെ ഒരു സ്വീകരണം വേണ്ട. അങ്ങനൊരു അവാർഡും ജീവിതത്തിൽ ആഗ്രഹിച്ചിട്ടുമില്ല, ആഗ്രഹിക്കുകയുമില്ല'.