modi-masoor-china

ന്യൂഡൽഹി: ഇന്ത്യയിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ അമേരിക്ക, ബ്രിട്ടൺ, റഷ്യ തുടങ്ങിയ ലോകരാജ്യങ്ങൾ അപലപിക്കുമ്പോൾ പാകിസ്ഥാന് പിന്തുണയേകി വീണ്ടും ചൈന. ആക്രമണത്തിനു നേതൃത്വം നൽകിയ ഭീകരസംഘടനയായ ജെയ്‌ഷേ ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിക്കുന്ന പഴയ നിലപാടു തന്നെയാണ് ഇപ്പോഴും ചൈന സ്വീകരിച്ചത്.

ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തിയെങ്കിലും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന പ്രതികരണമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിൽ നിന്നും ലഭിച്ചത്. 'ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. എല്ലാതരം ഭീകരവാദത്തെയും ചൈന എതിർക്കുന്നു. വിവിധ രാജ്യങ്ങൾ പ്രാദേശികമായി സഹകരിച്ച് ഭീകരവാദം തുടച്ചുനീക്കാനും സമാധാനം കൊണ്ടുവരാനും ശ്രമിക്കണം -ചൈനീസ് വക്താവിന്റെ വാക്കുകൾ.

രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈനയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യു.എന്നിലെ ഇന്ത്യയുടെ ആവശ്യത്തിന് നിരന്തരം തടയിടുന്നത്. പാകിസ്‌ഥാനുമായുള്ള അടുപ്പമാണ് ഇതിനു കാരണം. എന്തായാലും പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ കരുക്കൾ ശക്തമാക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു.