news

1. പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍ ആദ്യ അറസ്റ്റ്. കേസില്‍ പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ അല്‍ അമീനെയാണ് കൊച്ചി ഷാഡോ പൊലീസ് പിടികൂടി തിരുവനന്തപുരം പൊലീസിനെ ഏല്‍പ്പിച്ചത്. പെണ്‍കുട്ടിയെ കൊണ്ടുപോയ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇമാമിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് അല്‍ അമീന്റെ മൊഴി

2. അതേസമയം, ഇമാം ഷെഫീക്ക് അല്‍ ഖാസിമി കോടതിയില്‍ കീഴടങ്ങും എന്ന് സൂചന. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമാമിന് എതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ഛനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം

3. കേസില്‍ കീഴടങ്ങാനായി ഇമാമിന് മേല്‍ പൊലീസ് സമ്മര്‍ദ്ദം ശക്തമാകി. ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുമ്പ് കീഴടങ്ങാന്‍ വക്കീല്‍ മുഖാന്തരം ഇമാമിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകളില്‍ എവിടെയോ ഇമാം ഒളിവില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതോടെ ഷെഫീക്ക് അല്‍ ഖാസിമിന് മേല്‍ പൊലീസ് മാനഭംഗക്കേസ് ചുമത്തിയിട്ടുണ്ട്

4. പുല്‍വാമ ഭീകരാക്രമണത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാന് ശക്താമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ സ്വപ്നം നടക്കില്ല. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ദുരന്തത്തിന് മേല്‍ രാഷ്ട്രീയം പാടില്ല. ആഗോള ഭീകരതയ്ക്ക് എതിരായ ഉടമ്പടി ഒപ്പിടാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണം എന്നും കേന്ദ്രമന്ത്രി സഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി

5. ഭീകരാക്രമണത്തിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ആത്മാവിന് നേരെ ആണ് ആക്രമണം നടന്നത്. ഈ രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും രാഹുല്‍ ഗാന്ധി. ഭീകരാക്രമണത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ക്കും സൈനികര്‍ക്കും പൂര്‍ണ പിന്തുണ എന്ന് കോണ്‍ഗ്രസ്. പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് നേരിട്ട് പങ്കെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി.

4. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നയതന്ത്ര നടപടികള്‍ സ്വീകരിക്കും. ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ജെയ്റ്റ്ലി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ എല്ലാ രാഷ്ട്രീയ പരിപാടികളും റദ്ദാക്കി. വാണിജ്യ തലത്തില്‍ പാകിസ്ഥാന് നല്‍കിയിരുന്ന സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ റദ്ദാക്കി. വാഗാ അതിര്‍ത്തി വഴിയുള്ള വ്യാപാരവും ഇന്ത്യ അവസാനിപ്പിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാളെ സര്‍വകക്ഷിയോഗം ചേരാനും തീരുമാനം

5. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 39 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ജമ്മു കാശ്മീരില്‍ വ്യാപക അക്രമം. അക്രമ സംഭവങ്ങളില്‍ 12 പേര്‍ക്ക് പരിക്ക്. നിരവധി വാഹനങ്ങള്‍ അഗ്നിക്ക് ഇരയാക്കി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാസേന ജമ്മു കാശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്

6. ജമ്മുവില്‍ ഇന്ന് പ്രഖ്യാപിച്ച ബന്ദിനിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രമ സമാധാന പാലനം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണം എന്ന് സൈന്യം അഭ്യര്‍ഥിച്ചു. കശ്മീരില്‍ രണ്ട് തവണ സൈന്യം റൂട്ട് മാര്‍ച്ച് നടത്തുകയും ചെയ്തു. കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മൈക്കുകളിലുടെ സൈന്യം അറിയിക്കുന്നുണ്ട് എങ്കിലും ഇതും അവഗണിച്ച് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്

7. ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയുള്ള ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ തര്‍ക്കം രൂക്ഷമാകുന്നു. കൊച്ചിയില്‍ നടക്കുന്ന കോര്‍ കമ്മിറ്റിയില്‍ നിന്ന് വി. മുരളീധരപക്ഷം വിട്ടുനിന്നു. വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, സി.കെ പത്മനാഭന്‍ എന്നിവര്‍ കോര്‍ കമ്മിറ്റിയില്‍ പങ്കെടുത്തില്ല. പ്രതിഷേധം സ്ഥാനാര്‍ത്ഥി പട്ടികയിലെ എതിര്‍പ്പിനെ തുടര്‍ന്നെന്ന് സൂചന

8. കേന്ദ്ര നേതൃത്വത്തിന് കൈമാറിയ പട്ടിക ഏകപക്ഷീയ തീരുമാനമെന്ന് പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് സമിതിയോ ചര്‍ച്ചയോ നടന്നിട്ടില്ലെന്ന് മുരളീധര പക്ഷത്തിന്റെ ആരോപണം. അതേസമയം, തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മലക്കം മറിഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള

9. സ്ഥാനാര്‍ത്ഥി പട്ടികയെപ്പറ്റി തനിക്ക് അറിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍. ദേശീയ നേതൃത്വത്തിന് പട്ടിക കൈമാറിയിട്ടില്ല. സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് നിശ്ചയിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചന നടന്നിട്ടില്ലെന്ന വിമര്‍ശനം ആര്‍ക്കെങ്കിലും ഉള്ളതായി തനിക്ക് അറിയില്ല. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ബി.ഡി.ജെ.എസ് എന്നും ശ്രീധരന്‍പിള്ളയുടെ വിശദീകരണം