ന്യൂഡൽഹി: കശ്‌മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിച്ചത് ആധാർകാർഡുകളും ലീവ് അപേക്ഷകളും മറ്റ് സ്വകാര്യ വസ്തുക്കളുമെന്ന് അധികൃതർ. ആർഡിഎക്‌സ് ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ജവാന്മാരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ സ്ഥലത്താകെ ചിതറിത്തെറിച്ചിരിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിയുക എന്നത് പ്രയാസകരമായിരുന്നു.
ഇവരുടെ ബാഗുകളിൽ നിന്നും പാന്റിന്റെ പോക്കറ്റിൽ നിന്നും ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്,പാൻ കാർഡ്, ലീവ് അപേക്ഷ തുടങ്ങിയ വസ്തുക്കൾ കണ്ടെത്തിയാണ് മിക്കവരേയും തിരിച്ചറിഞ്ഞത്. ചിലരെ ഇവർഉപയോഗിച്ചിരുന്ന വാച്ചുകളും പേഴ്‌സുകളും വഴിയാണ് സഹപ്രവർത്തകർ തിരിച്ചറിഞ്ഞതെന്ന് ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച അടയാളങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി സൈനികരുടെ കുടുംബാംഗങ്ങളുമായി നൂറോളം തവണയാണ് ഫോണിലൂടെ ബന്ധപ്പെട്ടത്.
ജമ്മു കശ്‌മീരിൽ പരിശീലനം കഴിഞ്ഞ് മടങ്ങിയ രണ്ടായിരത്തി അഞ്ഞൂറ് സി.ആർ.പി.എഫ് ജവാൻമാരുടെ വാഹനവ്യൂഹത്തിന് നേരെ ജയ്‌ഷെ ഭീകരർ നടത്തിയ ചാവേർ കാർബോംബാക്രമണത്തിൽ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. തെക്കൻ കാശ്‌മീരിലെ പുൽവാമ ജില്ലയിൽ ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ അകലെ ലെത്‌പോറയിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.