neyyar-dam

നെയ്യാറിലേക്കുള്ള യാത്ര ഏറെ കാഴ്ചകളാണ് യാത്രക്കാർക്ക് തുറന്നിടുന്നത്. കാടിന്റെ പച്ചപ്പുകളും,​ നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാമും,​ പാർക്കും എല്ലാം കൊണ്ടും വ്യത്യസ്‌തകാഴ്‌ചകളാണ് ഇവിടുത്തേത്. സന്ദർശകർക്ക് പ്രവേശന ഫീസ് നൽകിയാൽ മാത്രമേ ഡാമിലേക്ക് കടക്കാൻ സാധിക്കൂ. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരം കേന്ദ്രം കൂടിയാണ് നെയ്യാർ. വീതി കുറഞ്ഞ നടപ്പാതയിലൂടെ ഡാമിലേക്ക് നടന്നെത്താം. നടന്ന് തളർന്നാൽ ഇവിടുത്തെ സിമന്റ് ബഞ്ചിൽ വിശ്രമിക്കാം. കാടും കിളികളുടെ ശബ്ദവും കേട്ട് ഇടയ്ക്കുള്ള മരത്തണലിലൂടെ നടന്നുനീങ്ങാം.

നിത്യഹരിത വനങ്ങൾ പർണ്ണപാതി വനങ്ങൾ എന്നിങ്ങനെയുള്ള വൃക്ഷങ്ങൾ അടങ്ങിയ വനപ്രദേശമാണിത്. ആനമുടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടൂമുടിയായ അഗസ്ത്യകൂടം ഈ വനപ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രമെന്നാണ് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു.

neyyar-dam

നെയ്യാർ, മുല്ലയാർ, കല്ലാർ എന്നീ നദികളുടെ സംഗമസ്ഥാനത്താണ് നെയ്യാർ ഡാം സ്ഥിതിചെയ്യുന്നത്. നിരവധി അപൂർവ്വമായ സസ്യജാലങ്ങളും ജീവിവർഗങ്ങളും ഇവിടുണ്ട്.

ഇനി നെയ്യാറിന്റെ കുറച്ച് ചരിത്രമറിയാം

അഗസ്‌ത്യാർ കൂടത്തിൽ നിന്നുമായി നെയ്യാറിന്റെ ഒഴുക്ക് തുടങ്ങുന്നത്. ഇവിടെ നിന്നും നിന്നും ഉത്ഭവിക്കുന്ന നെയ്യാറിനെ രണ്ട് ഐതീഹ്യങ്ങളുണ്ട്. രണ്ടും അഗസ്‌ത്യമുനിയു മായി ബന്ധപ്പെട്ടത്. അഗസ്‌ത്യമുനിയുടെ ആശ്രമത്തിൽ പൂജാദികാര്യങ്ങൾക്കായി നെയ്യ് ഉപയോഗിച്ചിരുന്നു. പൂജ കഴിഞ്ഞ് ബാക്കി വരുന്ന നെയ്യ് ആശ്രമത്തിന് അടുത്തുളള ചാലിലൂടെ താഴേക്ക് ഒഴുകിയിരുന്നു. അങ്ങനെ നെയ്യ് താഴേക്ക് ഒഴുകിയിരുന്നതു കാരണം ജനങ്ങൾക്കു വെളളത്തിന് ബുദ്ധിമുട്ടായി. ജനങ്ങളുടെ ദുരിതം അറിഞ്ഞ അഗസ്ത്യമുനി നെയ്യ് വെളളമാക്കി മാറ്റി.

neyyar-dam

അങ്ങനെ നെയ്യ് ഒഴുകിക്കൊണ്ടിരുന്നു ആറാണ് നെയ്യാറായത്. അഗസ്ത്യാശ്രമത്തിൽ നിന്ന് ഒഴുകിയിരുന്ന നെയ്യ് ജനങ്ങൾ അവരവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ,​ അന്നന്നത്തെ ആവശ്യത്തിനു മാത്രമേ നെയ്യ് ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ടായിരുന്നു. ഈ കൽപ്പന സ്ഥലത്തെ ഒരു മാടമ്പി ചോദ്യം ചെയ്യുകയും അയാൾ ഒരാഴ്ചയിലേക്കു വേണ്ട നെയ്യ് കരുതി വയ്ക്കുകയും ചെയ്തു. മാടമ്പിയുടെ ഈ പ്രവ‍ൃത്തി അഗസ്ത്യമുനിയെ കോപാകുല നാക്കി. നെയ്യ് ഒഴുകിയിരുന്ന സ്ഥാനത്ത് അത് വെളളമായി മാറുകയും ചെയ്തു. അങ്ങനെ നെയ്യ് ഒഴുകിയിരുന്ന ആറാണ് പിന്നീട് നെയ്യാർ എന്ന് അറിയപ്പെട്ടതെന്ന് മറ്റൊരു ഐതിഹ്യം പറയുന്നത്.

തിരുവനന്തപുരം നഗരത്തിൽ നിന്ന് നെയ്യാർ ഡാമിലേക്ക് 30 കിലോമീറ്ററാണ് ദൂരം. ഇവിടെ നിന്നും ബസ്സ് വഴിയും നെയ്യാറിലേക്ക് എത്തിച്ചേരാം. വനം, ഇറിഗേഷൻ, ഫിഷറീസ് , ‌‍ടൂറിസം എന്നീ വകുപ്പുകൾ നെയ്യാറിൽ വിവിധ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സന്ദർശകർക്ക് വിവിധ വകുപ്പുകൾ താമസസൗകര്യംവും ഉണ്ട്. സഫാരി പാർക്കുകൾ, ബോട്ടിങ്, ട്രക്കിംങ് തുടങ്ങി സന്ദർശകരെ ആകർഷിക്കുന്നതാണ് ഇവിടുത്തെ കാഴ്ചകൾ.