saradakutti-prithviraj

നടൻ പൃഥ്വിരാജിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ശബരിമലയിലെ യുവതീ പ്രവേശത്തെ കുറിത്തുള്ള പൃഥ്വിയുടെ അഭിപ്രായപ്രകടനമാണ് ശാരദക്കുട്ടിയെ ചൊടിപ്പിച്ചത്. പൃഥ്വിരാജിന് സിനിമയിൽ മാത്രമെ സ്ത്രീ വിരുദ്ധതയുള്ളുവെന്നും അയാൾ അജീവനാന്തം ജനാധിപത്യവാദിയും സ്ത്രീപക്ഷക്കാരനുമൊക്കെയാണെന്നു ചിന്തിച്ചവരെയാണ് കരണകുറ്റിക്ക് പൊട്ടിക്കണ്ടതെന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്കിൽ വിമർശിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'സിനിമ'യിൽ 'ഡയലോഗ്' പറയമ്പോൾ, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താൻ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്‌കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടക്കേണ്ടത്.

ഡയലോഗ് പ്രസന്റേഷനിൽ ഞങ്ങളുടെ ചെറുപ്പകാലത്ത് സുകുമാരനെ കവിഞ്ഞൊരു നടനുണ്ടായിരുന്നില്ല. വലിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. തിരക്കുള്ള, വലിയ വിലയും നിലയും ഇമേജുമുള്ള കാലത്ത്, തനിക്കിഷ്ടപ്പെട്ട മല്ലികയെന്ന സ്ത്രീയെ, ആരെന്തു പറയുമെന്നു ഭയക്കാതെ ജീവിതത്തിലേക്ക് സ്വീകരിച്ച് ആ ബഹുമാനം അദ്ദേഹം ഇരട്ടിപ്പിക്കുകയായിരുന്നു. ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ മല്ലികയും ആരെയും ഭയന്നിരുന്നില്ല. സുകുമാരൻ ഞങ്ങൾക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമാണ് ജീവിച്ചത്. സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം. അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

അഞ്ജലി മേനോൻ പറഞ്ഞിട്ടാണ് wccക്ക് ഒപ്പം നിന്നതെന്നു പറഞ്ഞതും ശബരിമലയിൽ തന്നെ പോകണമെന്ന വാശി എന്തിനാണെന്നചോദിച്ചതും പ്രിയ പൃഥ്വിരാജ്, ' മാനിയാം നിന്നുടെ താതനെ ' യോർമ്മിപ്പിച്ചു.

എസ്.ശാരദക്കുട്ടി