lulumall-kozhikode

ദുബായ്: കോഴിക്കോട്ട് എന്താണ് ലുലുമാൾ വരാത്തത്...? കോഴിക്കോട്ടുകാരുടെ മാത്രമല്ല, മിക്ക മലയാളികളുടെയും ഏറെക്കാലമായുള്ള ചോദ്യമാണിത്. ലുലു ഗ്രൂപ്പിന്റെ സാരഥി എം.എ. യൂസഫലി ലോക കേരള സഭയിൽ അതിനുള്ള ഉത്തരം നൽകി.

കോഴിക്കോട്ട് മാൾ തുടങ്ങാൻ സംസ്ഥാന സർക്കാരിനോട് താത്പര്യമറിയിച്ചിരുന്നു. മൂന്നുമാസത്തിനകം സർക്കാരിന്റ അനുമതികളെല്ലാം ലഭിച്ചു. പണി തുടങ്ങാനിരിക്കവേ, വേഗത്തിൽ മാളിന് അനുമതി നൽകിയത് ചോദ്യംചെയ്‌ത് ഒരു വ്യക്തി കേസുനൽകി. കേസായതിനാൽ പദ്ധതി നീണ്ടുപോവുകയാണ്. എന്നാൽ,​ ലക്‌നൗവിൽ മാൾ തുടങ്ങാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായത്തിനായി മുഖ്യമന്ത്രി നിയോഗിച്ചു. 5,​000 പേർക്ക് തൊഴിൽ ലഭിക്കുന്ന സംരംഭത്തിന് അവ‌ർ മുന്തിയ പരിഗണനയാണ് നൽകിയത്.

''ഞങ്ങളുടെ ലെയ്സൺ ഓഫീസറായി ആ ഉദ്യോഗസ്ഥൻ മാറുകയായിരുന്നു. കേരളത്തിൽ നിക്ഷേപിക്കുന്നവർക്കും അതുപോലെ,​ എല്ലാ സൗകര്യവും ചെയ്യണം. പല ഉദ്യോഗസ്ഥരും പ്രായോഗികമായി ജോലിചെയ്യില്ല. ബുക്കുനോക്കി ജോലി ചെയ്യുന്നവരാണ് അധികവും. നിക്ഷേപം സുഗമമാക്കാൻ നിയമങ്ങൾ മാറ്റണം. കൂടുതൽ നിക്ഷേപത്തിന് സാഹചര്യമൊരുക്കണം"",​ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി യൂസഫലി പറഞ്ഞു.

ഇനി വരുന്നത് സ്‌മാർട് വ്യവസായങ്ങളാണ്. അടുത്തത് ഇ-യുഗമാണ്. ഏകജാലക സംവിധാനമൊരുക്കി,​ നിശ്ചിത സമയത്തിനകം എല്ലാ അനുമതികളും ലഭിച്ചാൽ കൂടുതൽ നിക്ഷേപകർ വരും. പ്രവാസ ജീവിതം അവസാനിപ്പിക്കുന്നവർക്ക് ലാഭകരമായ വ്യവസായം തുടങ്ങാനാവണം. ബോണ്ട് ഇറക്കിയാൽ സർക്കാരുകളും വിദേശ മലയാളികളും വാങ്ങും. പൊതു-സ്വകാര്യ പങ്കാളിത്തത്തിനാണ് ഇനി ഭാവി. 20 വർഷം മുൻപ് നമ്മൾ ചെയ്യേണ്ടതായിരുന്നു. ചെറിയ നിക്ഷേപകരെക്കൂടി ഉൾപ്പെടുത്തി നഷ്‌ടത്തിലോടുന്ന കമ്പനികൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാക്കിയാൽ പ്രൊഡക്ടിവിറ്റി കൂട്ടാം.

സർക്കാർ ഭൂമി ഓഹരി നൽകിയാൽ ഹൗസിംഗ് പ്രോജക്‌ടുകൾ തുടങ്ങാൻ പ്രവാസികൾ മുതൽമുടക്കും. അമേരിക്കയിലെയും ലണ്ടനിലെയും സർവകലാശാലകളുമായി ചേർന്ന് വിദ്യാഭ്യാസ രംഗത്ത് പൊതു-സ്വകാര്യ പദ്ധതികളുണ്ടാവണം. മലയാളികളുടെ നിക്ഷേപം മുഴുവൻ മറ്റ് സംസ്ഥാനങ്ങളിലാണ്. കേരള ബാങ്ക് വരുന്നതോടെ ആ പ്രശ്‌നത്തിന് പരിഹാരമാവണം. അടിക്കടിയുള്ള ഹർത്താലുകൾ പ്രവാസികൾക്ക് ദോഷം ചെയ്യും. കേരളത്തെ അന്താരാഷ്ട്ര വേദികളിൽ താഴ്‌ത്തിക്കെട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.