m-m-mani
m m mani

ആലപ്പുഴ: പ്രളയകാലത്ത് വൈദ്യുതി ബോർഡിലെ എല്ലാ ജീവനക്കാരുടെയും മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള നവകരേള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ വൈദ്യുതി ബോർഡിന് 820 കോടിയിൽപ്പരം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഒരു ലക്ഷം വൈദ്യുതി പോസ്റ്റുകൾ, 5000കിലോമീറ്റർ വൈദ്യുതി ലൈനുകൾ, മൂന്ന് ലക്ഷം വൈദ്യുതി മീറ്ററുകൾ, 14000 ട്രാൻസ്‌ഫോർമറുകൾ എന്നിവ നശിച്ചു. നാശം സംഭവിച്ചതിനൊക്കെ പൂർണ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പത്ത് ദിവസത്തിനകം വൈദ്യുതി കണക്‌ഷനുകൾ നൽകാൻ സാധിച്ചു. ബോർഡിന്റെ ദുഷ്ടലാക്കും ലാഭക്കൊതിയുമാണ് പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷനേതാവടക്കം വിമർശിച്ചിരുന്നു. എന്നാൽ കേന്ദ്ര ജലകമ്മിഷൻ പറയുന്നത് മഴകൂടിയതിനാലാണ് പ്രളയം ഉണ്ടായതെന്നാണ്. പ്രളയകാരണം പ്രകൃതിക്ഷോഭം തന്നെയാണ്. വൈദ്യുതി ബോർഡിന് പ്രളയത്തിന്റെ ഉത്തരവാദിത്വം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മധുലാൽ, ആർ.മോഹൻ, വി.ശാന്തകുമാർ, ബി.പ്രദീപ്, എം.ജി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.