ചെന്നൈ: യുവനടി യാഷികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ പോരാവല്ലൂരിലെ ജി.കെ.എം കോളനിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ് സീരിയലുകളിലൂടെ പ്രശസ്തയായ താരം ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
യാഷികക്കൊപ്പം താമസിച്ചിരുന്ന കാമുകൻ മോഹൻ ബാബുവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞ് നടി അമ്മയ്ക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. മോഹൻ തന്നെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുണ്ടെന്നും അമ്മയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ യാഷിക പറയുന്നു.
നാലുമാസം മുൻപാണ് യാഷിക ബിസിനസുകാരനായ മോഹൻ ബാബുവിനൊപ്പം പേരല്ലൂരിലെ വീട്ടിൽ താമസമാക്കിയത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വിവാഹ കാര്യത്തെ ചൊല്ലി തർക്കങ്ങൾ ഉണ്ടാവുകയും മോഹൻ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടിയുടെ മരണം.
നടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നടിയുടെ മരണത്തിന് പിന്നാലെ ഒളിവിലായ മോഹന ബാബുവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.