ന്യൂഡൽഹി: കാശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. വിദേശ പര്യടനത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തി. ബൾഗേറിയയിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഇറങ്ങിയ സുഷമ ഇറാൻ വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അർഗാച്ചിയുമായി ചർച്ച നടത്തി. മേഖലയിൽ നിലനിൽക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ തുടച്ചുനീക്കുന്നതിനായി ഇന്ത്യയും ഇറാനും ഒരുമിച്ച് പ്രവർത്തിക്കണമെന്ന പ്രഖ്യാപനമുണ്ടായി.
പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്ഷെ ആദിൽ എന്ന ഭീകര സംഘടന നടത്തിയ ആക്രമണത്തിൽ ഇറാന്റെ 27 സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. ഇറാന്റെ തെക്കുകിഴക്കൻ മേഖലയിൽ ബലൂച് വിഘടനവാദികളും ഇറാൻ സേനയും നിരന്തരമായി ഏറ്റുമുട്ടൽ നടത്തുന്ന പ്രദേശത്തായിരുന്നു ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ 27 സൈനികർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയവർക്കെതിരെ പാകിസ്ഥാൻ നടപടിയെടുത്തില്ലെങ്കിൽ ഇറാൻ അത് നടപ്പാക്കുമെന്ന് ഐ.ആർ.ജി.സി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് അലി ജാഫരി പറഞ്ഞിരുന്നു.
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചപ്പോഴാണ് സമാനമായ അവസ്ഥയിൽ ഇറാനും പാക്കിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തേക്ക് വന്നത്. ഇതിന് പിന്നാലെയാണ് തീർത്തും അപ്രതീക്ഷിതമായി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. ലോകശക്തികളിൽ നിന്നും പാകിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. മേഖലയിലെ തീവ്രവാദശക്തികളെ തുടച്ചു നീക്കാൻ ഇരുരാജ്യങ്ങളും ഒത്തു ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച ഇറാൻ വിദേശകാര്യമന്ത്രി ഇത്തരം സംഭവങ്ങൾ ഇനി വച്ചു പൊറുപ്പിക്കില്ലെന്നും കടുത്ത ഭാഷയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.