jawan

തിരുവനന്തപുരം: കശ്‌മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ അപകടം നടന്ന വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്ന തിരുവനന്തപുരത്തെ വിനോദ് എന്ന സി.ആർ.പി.എഫ് ജവാൻ ഇപ്പോഴും തന്റെ കൺമുന്നിൽ നടന്ന പൊട്ടിത്തെറിയിൽനിന്നും മുക്തനായിട്ടില്ല. ഭീകരാക്രമണത്തിന് പിന്നാലെ മറ്റ് പട്ടാളക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആധിപിടിച്ച് വിളിയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒറ്റ ചോദ്യം ' നീ സേഫ് ആണല്ലോ അല്ലേ?'. ഈ ചോദ്യത്തിന് പട്ടാളക്കാരന്റെ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'അല്ല ഞാൻ സേഫ് അല്ല. പക്ഷേ, നിങ്ങൾ സേഫാണ്. തലയിൽ അശോകചക്രവും കൈയിൽ തോക്കും ധരിച്ച ഓരോ സൈനികന്റെയും ഉറപ്പാണിത്' എന്നായിരുന്നു മറുപടി. തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം കുന്നിലെ വിനോദിന്റെ മറുപടിയാണിത്. പൊട്ടിത്തെറിച്ച വാഹനത്തിന് തൊട്ട് പിന്നിലെ വാഹനത്തിലായിരുന്നു വിനോദ്. പൊട്ടിത്തെറിച്ച വാഹനത്തിലായിരുന്നു വിനോദും കയറേണ്ടിയിരുന്നത്. പക്ഷേ, 'നീ അടുത്ത വണ്ടിയിൽവാ' എന്നുപറഞ്ഞ് ഉറ്റ സുഹൃത്ത് അമരീന്ദർ സിംഗ് തന്നെ മാറ്റിയതാണെന്ന് വിനോദ് പറയുന്നു.

''വെറുപ്പാണ് എനിക്ക് സേഫ് ആണോ എന്ന ചോദ്യത്തോട്. ഒരു ഏറ്റുമുട്ടൽ വാർത്ത അറിയുമ്പോൾ എന്നെപ്പോലെയുള്ള എല്ലാ പട്ടാളക്കാരുടെയും ഫോണിലേക്ക് വരുന്ന ചോദ്യമാണിത്. അല്ല, ഞാൻ സേഫല്ല. എന്റെ മാതൃരാജ്യത്തിനു മുകളിൽ വട്ടമിട്ട് പറക്കുന്ന തീവ്രവാദത്തിന്റെ അവസാനത്തെ കഴുകനെയും ചിറകരിഞ്ഞ് വീഴ്ത്തുന്നതുവരെയും എന്റെ ജീവിതം സുരക്ഷിതമല്ല. അങ്ങനെ സുരക്ഷിതമാകാൻ ആഗ്രഹിക്കുന്നുമില്ല. എനിക്ക് പേടിയില്ല. അല്ലെങ്കിലും ഒരു പട്ടാളക്കാരനോടു പേടിയുണ്ടോ എന്ന് ചോദിക്കുന്നത് അവനെ കൊല്ലുന്നതിനു തുല്യമല്ലേ''- വിനോദ് തന്റെ സുഹൃത്തുക്കൾക്കയച്ച വാട്സാപ്പ് സന്ദേശം ഇതായിരുന്നു.

അതുകൊണ്ട് തന്നെ താൻ ഈ ചോദ്യത്തെ വെറുക്കുന്നുവെന്ന് ഒരു ഓൺലൈൻ മാദ്ധ്യമത്തോട് അദ്ദേഹം പറ‌ഞ്ഞു. ഗുർദാസ്‌പുരിലെ അമരീന്ദറിന്റെ വീട്ടിലേക്ക് വിനോദ് പോയില്ല. കാരണം അയാളുടെ കുഞ്ഞനുജത്തി ജ്ഞാൻപ്രീത് ഏട്ടനെ വിളിച്ച് കരയുന്നതും അച്ഛനും അമ്മയുമൊക്കെ അലമുറയിടുന്നതും കാണാൻ വയ്യാത്തതുകൊണ്ട്. പിരിച്ചുവെച്ച കോലൻ മീശയുടെ താഴെ തെളിയുന്ന നുണക്കുഴി കാട്ടിയുള്ള അവന്റെ ചിരി മനസ്സിൽ മായാതെയുണ്ട്.