ambalapuzha-news

അമ്പലപ്പുഴ: മകളെ ശല്യം ചെയ്യുകയാണെന്നാരോപിച്ച് കാമുകനെ പിതാവ് കുത്തിക്കൊന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്‌ക്കൽ അറവുളശേരി വീട്ടിൽ ജോസഫ് (സാബു) - റോസമ്മ ദമ്പതികളുടെ മകൻ കുര്യനാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് വാടക്കയ്‌ക്കൽ വേലിയകത്ത് വീട്ടിൽ സോളമനെ (42) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ വാടയ്‌ക്കൽ ദൈവജനമാത പള്ളിക്ക് സമീപമായിരുന്നു സംഭവം. സോളമന്റെ മകളും കുര്യനും തമ്മിൽ ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ കുര്യനെ സോളമൻ നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ പെൺകുട്ടിയെ ശല്യം ചെയ്യരുതെന്ന് താക്കീതും ചെയ്തു.

എന്നാൽ ഞായറാഴ്ച ബൈബിൾ ക്ലാസ് കഴിഞ്ഞ് വരികയായിരുന്ന പെൺകുട്ടിയുമായി കുര്യൻ സംസാരിച്ചു നിൽക്കുമ്പോൾ ഇതുവഴിയെത്തിയ സോളമൻ കത്തി കൊണ്ട് യുവാവിന്റെ വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് സോളമൻ മകളെയും കൂട്ടി വീട്ടിലേക്കു പോയ ശേഷം സ്ഥലം വിട്ടു. പ്രദേശവാസികൾ കുര്യനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ അഞ്ചിന് മരിച്ചു. തുർന്നാണ് സോളമനെ പൊലീസ് അറസ്റ്റ് ചെയ്തത്. സജിനയാണ് കുര്യന്റെ സഹോദരി. കൂലിപ്പണിക്കാരനായ കുര്യനായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.