1. കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതക കേസില്‍ കസ്റ്റഡിയില്‍ എടുത്ത രണ്ട് പ്രതികളുടേയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതായി പൊലീസ്. രണ്ട് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍, ജില്ലാ ക്രൈം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ആറംഗ പ്രത്യേക സംഘം. പ്രതികളെ പിടികൂടാന്‍ കര്‍ണാടക പൊലീസിന്റെ സഹായം തേടിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. കര്‍ണാടക പൂര്‍ണ സഹായം വാഗ്ദാനം ചെയ്തതായി വിവരം.
2. കൊല്ലപ്പെട്ട കൃപേഷിന്റെ പരാതിയില്‍ നേരത്തെ ബേക്കല്‍ പൊലീസ് കേസ് എടുത്തിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി തനിക്ക് വധ ഭീഷണി ഉണ്ട് എന്ന് ആയിരുന്നു കൃപേഷിന്റെ പരാതി എന്നും പൊലീസ്. കാസര്‍കോട്ടേത് രാഷ്ട്രീയ കൊലപാതകം എന്ന് സ്ഥിരീകരിച്ച് എഫ്.ഐ.ആര്‍. കൃത്യത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍ എന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
3. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്തു വന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകള്‍ ആണ് ഇരുവരുടേയും മരണ കാരണം. ശരത് ലാലിന് കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റു. ഇരുകാലുകളിലും അഞ്ച് വെട്ടുകളുണ്ട്. മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള വെട്ടേറ്റ കൃപേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു
4. സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് ആശ്വാസം. സോളാര്‍ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ടി.സി മാത്യുവിനെ കബളിപ്പിച്ച കേസില്‍ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. സോളാര്‍ ഉപകരണത്തിന്റെ മൊത്ത വിതരണ അവകാശം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരം ടി.സി മാത്യുവില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് എന്നാണ് കേസ്
5. ഇരുവര്‍ക്കും എതിരായ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്നും വിശ്വാസ വഞ്ചന മാത്രമ തെളിയിക്കാന്‍ ആയിട്ടുള്ളൂ എന്നും കോടതി നിരീക്ഷണം. ഇത് സിവില്‍ തര്‍ക്കം മാത്രം ആണെന്നും കോടതി വിലയിരുത്തല്‍. 2013-ല്‍ ആണ് തട്ടിപ്പ് നടന്നത്. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് പലരുടെയും കയ്യില്‍ നിന്ന് പണം തട്ടിയെന്ന ബിജു രാധാകൃഷ്ണന് എതിരായ കേസില്‍ നാളെ സി.ജെ.എം കോടതി വിധി പറയും
6. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ ഒരുങ്ങി ബി.ജെ.പിയും, ശിവസേനയും. തീരുമാനം, മുംബയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും സീറ്റ് വിഭജനം എങ്ങനെ വേണം എന്നതിലും ധാരണ
7. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തുല്യമായി വീതിക്കും. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം വച്ചുമാറാനും ചര്‍ച്ചയില്‍ ധാരണ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും. മുംബയില്‍ നേരിട്ട് എത്തിയുള്ള അമിത് ഷായുടെ കൂടിക്കാഴ്ച, മഹാരാഷ്ട്രയിലെ 48 സീറ്റുകള്‍ ബി.ജെ.പിയ്ക്ക് നിര്‍ണായകമായിരിക്കെ
8. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വീതം വയ്പിനെ ചൊല്ലിയുള്ള തര്‍ക്കം ബി.ജെ.പിയെയും ശിവസേനയേയും തമ്മില്‍ അകറ്റിയിരുന്നു. സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ശിവസേന ഉയര്‍ത്തിയിട്ടും ബി.ജെ.പി പലപ്പോഴും സ്വീകരിച്ചത് അനുനയ നിലപാടുകള്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാസിന്റെ മധ്യസ്ഥ ശ്രമവും പാര്‍ട്ടിക്ക് ഗുണകരമായി
9. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ. കശ്മീരിലെ പൂഞ്ചില്‍ നിന്ന് പാകിസ്ഥാനിലെ റവാന്‍ കോട്ടിലേക്കുള്ള ബസ് സര്‍വീസ് നിറുത്തിവച്ചു. ഇതുവഴിയുള്ള വ്യാപാരവും മരവിപ്പിച്ചു. ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇന്ത്യയിലെ ഹൈക്കമ്മിഷണറെ പാകിസ്ഥാന്‍ തിരികെ വിളിച്ചു. ഹൈക്കമ്മിഷണര്‍ സുഹൈല്‍ മുഹമ്മദിനെ ആണ് തിരിച്ചു വിളിച്ചത് എന്ന് പാക് വിദേശകാര്യ മന്ത്രാലയം
10. അതേസമയം, പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ മുഖ്യ സുത്രധാരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന വകവരുത്തിയത്, ജെയ്‌ഷെ മുഹമ്മദ് ഭീകരനും സൂത്രധാരനില്‍ ഒരാളും ആയ കമ്രാനെ. ഇയാള്‍ക്ക് ഒപ്പം മറ്റൊരു ഭീകരനും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്
11. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സുരക്ഷാ സേന സ്‌ഫോടനത്തിലൂടെ തകര്‍ക്കുക ആയിരുന്നു. വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭീകരര്‍ കൊല്ലപ്പെട്ടിട്ട് ഉണ്ടാകാം എന്ന് സൈനിക വൃത്തങ്ങള്‍. എന്നാല്‍ ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തില്‍ ഒരു പ്രദേശവാസിയും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്
12. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങി. ഇന്ത്യയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി. പാകിസ്ഥാന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം എന്ന് സാല്‍വെ. കുല്‍ഭൂഷണ്‍ ജാദവിന് എതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം. കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ ബന്ധം പാകിസ്ഥാന്‍ നിഷേധിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ആണെന്നും ഇന്ത്യ