2016 മേയ് 25 ന് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആയിരം ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. അന്ന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സമയത്ത് പ്രകടന പത്രികയിലൂടെ കേരളീയർക്ക് ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. അഞ്ചുവർഷങ്ങൾക്കൊണ്ട് നടപ്പാക്കേണ്ട അവയിൽ മിക്കവാറും എല്ലാംതന്നെ രണ്ടേമുക്കാൽ വർഷംകൊണ്ട് നടപ്പാക്കാൻ സാധിച്ചു എന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും സന്തോഷം പകരുന്ന വസ്തുത. വാഗ്ദാനങ്ങൾ നിറവേറ്റിയ സർക്കാർ നവകേരള നിർമാണഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മൂന്നാം വാർഷികമെത്തുന്നത്.
സമഗ്ര വികസനം
സർവതലസ്പർശിയും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായതുമായ സമഗ്ര വികസനം യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ അതേസമയം വികസനപ്രവർത്തനങ്ങൾ പ്രകൃതിക്കു ഭംഗം വരാത്ത വിധത്തിൽ നടപ്പിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഹ്രസ്വകാലാടിസ്ഥാനത്തിൽ ജനങ്ങൾക്ക് ആശ്വാസമരുളുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് അടിത്തറയൊരുക്കുന്നതുമായ ദ്വിമുഖ തന്ത്രമാണ് സർക്കാർ അവലംബിച്ചത്. അഴിമതിരഹിത-മതനിരപേക്ഷ-വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ച സർക്കാർ അക്ഷരാർത്ഥത്തിൽ ആ മൂല്യങ്ങൾ സാമൂഹ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും യാഥാർത്ഥ്യമാക്കുന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിൽ നാം കണ്ടത്.
പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്ന് പരിശോധിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജനങ്ങൾക്കു മുമ്പാകെ സർക്കാർ അവതരിപ്പിച്ചു. മൂന്നാം വർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്നത് പൊതുജനസമക്ഷം അവതരിപ്പിക്കുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സർക്കാർ എന്ന നിലയിലാണ് ഇത് ചെയ്തത്. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ല എന്ന് രാജ്യം ഭരിക്കുന്നവർ തന്നെ കരുതുന്ന പശ്ചാത്തലത്തിലാണ് കേരള സർക്കാർ ഇത്തരത്തിൽ വ്യത്യസ്തവും മാതൃകാപരവുമായ മുൻകൈ എടുക്കുന്നത് . സാമൂഹിക മേഖലകളിലെ നമ്മുടെ നേട്ടങ്ങൾ ശക്തിപ്പെടുത്തിത്തന്നെ അടിസ്ഥാനസൗകര്യ മേഖലയിലും പുത്തൻ വളർച്ചാ മേഖലകളിലും ഒരു കുതിച്ചു ചാട്ടം നടത്താനാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞ ആയിരം ദിവസം കൊണ്ട് അത് സാധ്യമാക്കാൻ വേണ്ട ഭൗതിക സാഹചര്യം ഒരുക്കാൻ നമുക്കു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.
35 ഇന പരിപാടികൾ നടപ്പാക്കി
പ്രകടന പത്രികയിൽ നാം പ്രധാനമായും അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാം തന്നെ ഏകദേശം പൂർത്തിയാക്കാൻ 1000 ദിവസം കൊണ്ട് കഴിഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയ്ക്കാണ് നാം മുൻതൂക്കം നൽകിയത്. ഹൈവേ വികസനം, മലയോര പാത, തീരദേശ പാത, ഗെയ്ൽ പൈപ്പ് ലൈൻ, എൽ.എൻ.ജി ടെർമിനൽ, കൊച്ചി മെട്രോ, വാട്ടർ മെട്രോ, നാഷണൽ വാട്ടർ വേ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയൊക്കെ ഏറ്റെടുത്തു നടപ്പിലാക്കാനാണ് ശ്രദ്ധിച്ചത്. ഏതു സർക്കാരിനും അസാദ്ധ്യമായത് എന്ന് പല സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകരും എഴുതിത്തള്ളിയ പദ്ധതികളായിരുന്നു ഇതിൽ പലതും. എല്ലാ പ്രതികൂലഘടകങ്ങളെയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിൽ മറികടന്ന് അസാദ്ധ്യമായതിനെ സാധ്യമാക്കുകയായിരുന്നു സർക്കാർ.
നാലു മിഷനുകൾ
അതിനോടൊപ്പം കേരളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നാലു മിഷനുകൾ - ആർദ്രം, ലൈഫ്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - വിജയകരമായി നടപ്പാക്കി. ആരോഗ്യമേഖലയിലെ ഇടപെടലുകൾ നിപ വൈറസ് പോലുള്ളവയെ ഫലപ്രദമായി അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കി. സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ജില്ലാ-താലൂക്ക് ആശുപത്രികളിൽ വരെ ലഭ്യമാക്കി. രണ്ടു വർഷം കൊണ്ട് മൂന്നേകാൽ ലക്ഷം കുട്ടികൾ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതുതായി ചേരുന്നവിധം വിദ്യാഭ്യാസ മേഖലയെ നവീകരിച്ച് പൊതുസമൂഹത്തിന് സ്വീകാര്യവും പുതിയകാലത്തിന് ചേരുന്നതുമാക്കി. പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ സ്വയം പര്യാപ്തതയിലേക്ക് അടുക്കുന്ന സ്ഥിതിയും ഉണ്ടായി. സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേരളത്തിൽ ഭവനരഹിതരായി ആരും തന്നെ ഉണ്ടാവുകയില്ല എന്ന വിധത്തിൽ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിച്ചു. സംസ്ഥാനത്തെയാകെ വെളിയിട വിസർജ്ജന വിമുക്തമാക്കാനും നൂറു ശതമാനം വൈദ്യുതീകരണം സാധ്യമാക്കാനും നമുക്ക് കഴിഞ്ഞു.
തൊഴിലുകൾ
നമ്മുടെ ചെറുപ്പക്കാർക്ക് ആവശ്യമായ തൊഴിലുകൾ കേരളത്തിൽ തന്നെ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനുതകുന്ന വിധത്തിൽ ഐ.ടി മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി ഐ.ടി പാർക്കുകളിലെ വിസ്തീർണം ഒരു കോടി ചതുരശ്ര അടിയായി ഉയർത്താൻ ലക്ഷ്യമിട്ടിരുന്നു. അതിന്റെ പകുതിയോളം ഇതിനോടകം വർധിപ്പിച്ചു. നിസ്സാൻ, ഫുജിസ്റ്റ്സു തുടങ്ങിയ കമ്പനികൾ കേരളത്തിൽ വന്നു എന്നത് വലിയ നേട്ടമാണ്. സ്റ്റാർട്ടപ്പുകൾക്ക് പ്രയോജനപ്രദമായ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനം കേരളത്തിൽ യാഥാർത്ഥ്യമാവുന്നു എന്നത് ഈ മേഖലയിൽ ഉണ്ടായിട്ടുള്ള കുതിച്ചു ചാട്ടത്തിന്റെ ഉദാഹരണമാണ്. പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയത്തക്ക വിധം പൊതുമേഖലയെയും പരമ്പരാഗത മേഖലയെയും ശക്തിപ്പെടുത്തുന്ന നടപടികളുമുണ്ടായി. ഒറ്റവർഷം കൊണ്ടു തന്നെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒട്ടേറെ എണ്ണത്തെ ലാഭത്തിലാക്കി എന്നതും കേന്ദ്രം അടച്ചുപൂട്ടുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്തു എന്നതും കയർ, കൈത്തറി, ഖാദി, കശുവണ്ടി തുടങ്ങിയ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ചു എന്നതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.
സാമൂഹ്യ ക്ഷേമം
നവഉദാരവത്കരണ നയങ്ങളുടെ ഫലമായി സാമൂഹ്യ ക്ഷേമ മേഖലകളിൽ നിന്ന് സർക്കാരുകൾ പിൻവാങ്ങുന്ന സാഹചര്യത്തിൽ പോലും രാജ്യത്തിനു തന്നെ മാതൃകയാകത്തക്ക വിധത്തിൽ പ്രതിമാസം 1200 രൂപ എന്ന ഉയർന്ന നിരക്കിൽ സാമൂഹ്യക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ ശ്രദ്ധിച്ചത് ഇടതുപക്ഷം ജനപക്ഷമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ സവിശേഷമായി കൈകാര്യം ചെയ്യാൻ അവർക്കായി ഒരു പ്രത്യേക വകുപ്പ് ആരംഭിച്ചു.അതോടൊപ്പം അവരുടെ സുരക്ഷ മുൻനിറുത്തി പിങ്ക് പട്രോളും ഷീ-ലോഡ്ജും യാഥാർത്ഥ്യമാക്കി. ട്രാൻസ്ജൻഡറുകൾക്കായി ഒരു പ്രത്യേക നയം നടപ്പിലാക്കി. അംഗപരിമിത സൗഹൃദമാക്കി പൊതുഇടങ്ങളെ മാറ്റാൻ ശ്രമിക്കുന്നതും ദളിത് വിഭാഗങ്ങളിലുൾപ്പെടെയുള്ള പിന്നാക്കക്കാരെ ദേവസ്വം ബോർഡ് അമ്പലങ്ങളിൽ ശാന്തിക്കാരായി നിയമിക്കാനും കഴിഞ്ഞു എന്നതും ഒരു ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി എന്നതും എല്ലാ വിഭാഗം ജനങ്ങളെയും വികസനത്തിന്റെ ഭാഗമാക്കുന്നതും ദുർബലവിഭാഗങ്ങളെ പ്രത്യേകമായി കരുതുന്നതുമായ വികസന ഇടപെടലുകളാണ് സർക്കാർ നടത്തിയത് എന്നാണ് വ്യക്തമാക്കുന്നത്.
പരിസ്ഥിതി സൗഹൃദം
സോളാർ പോലെയുള്ള പാരമ്പര്യേതര ഊർജ്ജത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹൃദ വികസന മാതൃകകൾ അവലംബിക്കുകയാണ് നാം. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനരംഗത്ത് കേരളം പുതിയ ചുവടുവയ്പ്പു നടത്തുകയാണ്. ഹാർഡ് വെയർ ഉത്പാദന സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്വന്തം കമ്പ്യൂട്ടർ വിപണിയിലെത്തുകയാണ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ലൈഫ് സയൻസസ് പാർക്ക് എന്നിവ യാഥാർത്ഥ്യമാക്കുന്നത് അറിവിലധിഷ്ഠിതമായ പുതിയ സാധ്യതകൾ തുറന്നുവയ്ക്കുന്നു.
കേരളാ ബാങ്ക്
നമ്മുടെ നാട്ടിൽ ശക്തമായ സഹകരണ മേഖലയുണ്ട്. കേരള ബാങ്ക് ഈ വർഷം യാഥാർഥ്യമാവുന്നതോടെ സംസ്ഥാനത്തിന്റെ പൊതു വികസനവുമായി സംസ്ഥാനത്തെ സഹകരണ മേഖലയെയും കേരളത്തിലെ ജനങ്ങളെ ആകെയും കൂടുതൽ ബന്ധിപ്പിക്കാനാവും. കേരളത്തിന്റെ സമ്പദ്ഘടനയിൽ കാതലായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുക ഉത്പാദന മേഖലകളിലെ ഇടപെടലുകളിൽ കൂടിയാണ്. ഇവിടെ ഏറ്റവുമധികം സാധ്യതയുള്ളത് കാർഷിക ഉത്പന്നങ്ങളുടെയും സമുദ്ര ഉത്പന്നങ്ങളുടെയും മറ്റും മൂല്യവർധനവിലൂടെയാണ്. അതോടൊപ്പം കേരളത്തിലെ കമ്പോളത്തിനു വേണ്ടി ഉത്പാദിപ്പിക്കുന്നതിലൂടെയുമാണ്. ആ മേഖലകളിൽ ഊന്നിയാൽ മാത്രമേ നമുക്കാവശ്യമായ തൊഴിലവസരങ്ങൾ തദ്ദേശീയമായി ലഭ്യമാക്കാൻ കഴിയുകയുള്ളു. അതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്.
പുനർനിർമാണം
പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളിൽ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നിൽക്കാനും കഴിഞ്ഞു എന്നതാണ് കഴിഞ്ഞ ആയിരം ദിനങ്ങളിലെ നമ്മുടെ ഏറ്റവും വലിയ നേട്ടം. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെയാണ് കഴിഞ്ഞ കാലവർഷത്തിൽ കേരളം അതിജീവിച്ചത്. അതേത്തുടർന്നുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിന്റെ പുനർനിർമാണം എന്ന അതിബൃഹത്തായ സമാനതകളില്ലാത്ത കടമ പൂർണതോതിൽ പൂർത്തിയാക്കാൻ രണ്ടുമുതൽ മൂന്നുവർഷം വരെ വേണ്ടിവരും. ഒത്തൊരുമയോടെ നാം മുന്നേറിക്കൊണ്ടിരുന്ന ഈ ഘട്ടത്തിൽ നമ്മുടെ ഒരുമയെ തകർക്കാനും മതനിരപേക്ഷതയെ വെല്ലുവിളിക്കാനും പതിനെട്ടാം നൂറ്റാണ്ടിന്റെ ദുരാചാരങ്ങളുടെ അന്ധകാരത്തിലേക്ക് കേരളത്തെ മടക്കിക്കൊണ്ടുപോകാനും ആസൂത്രിത ശ്രമങ്ങൾ നടന്നു. എന്നാൽ, കേരളജനത അത്തരം ശ്രമങ്ങളെ തള്ളിക്കളയുന്നതാണ് നാം കണ്ടത്. ആ പ്രക്രിയയ്ക്ക് ചാലകശക്തിയായി നിന്ന് നവോത്ഥാനത്തിന്റെ പുതുതുടർച്ചകൾ സാധ്യമാക്കാൻ കഴിഞ്ഞു. വർഗീയ ശക്തികൾക്കെതിരെ കേരള സമൂഹത്തിന്റെയാകെ ചെറുത്തുനില്പാണ് ഭാവിയിലും നമ്മെ പുരോഗതിയുടെ പാതയിൽ മുന്നോട്ടു കൊണ്ടുപോകുക.
പ്രതികൂല ഘടകങ്ങളുടെ മലവെള്ളപ്പാച്ചിൽ തന്നെ ഉണ്ടായ ഒരു ഘട്ടത്തിലാണ്, അവയെ മറികടന്ന് കേരളം അഭിമാനകരമായ നേട്ടങ്ങൾ ഈ രണ്ടേമുക്കാൽ വർഷക്കാലയളവിൽ കൈവരിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിക്കാൻ നിർബന്ധിക്കുന്ന കേന്ദ്ര സാമ്പത്തിക നയം, സംസ്ഥാന താൽപര്യങ്ങളോട് അവഗണന കാട്ടുന്ന കേന്ദ്രസമീപനങ്ങൾ, നോട്ടുനിരോധനം, പ്രകൃതിദുരന്തത്തിന് അർഹമായ സഹായം നിഷേധിക്കൽ, കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ നിരാകരിക്കൽ തുടങ്ങിയ എത്രയോ അധികമായിരുന്നു പ്രതികൂലഘടകങ്ങൾ. അവയ്ക്ക് കടപുഴക്കാൻ വിട്ടുകൊടുക്കാതെ കേരളത്തിന്റെ താത്പര്യങ്ങളെ ഒരു തിരിനാളത്തെ കൈക്കുമ്പിളിലെന്ന പോലെ കാത്തുരക്ഷിക്കുകയായിരുന്നു എൽ.ഡി.എഫ് സർക്കാർ. ആ പ്രക്രിയയിൽ ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങൾക്ക് ബദലില്ല എന്ന ലോകമുതലാളിത്തത്തിന്റെ വാദത്തെ പൊളിച്ചടുക്കുംവിധമുള്ള ഒരു ബദൽ മാതൃക ഉയർത്തിക്കാട്ടുക കൂടിയായിരുന്നു. ഈ വഴിയേ നാട് ഇനിയും മുന്നോട്ടുപോകും. പുതിയ ഒരു കേരളത്തെ പടുത്തുയർത്തും.