kaumudy-news-headlines

1. കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് സംശയിക്കപ്പെടുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാമ്പരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊലപാതകവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവും ഇല്ലെന്നും കൃത്യത്തിന് വഴിവച്ചത് പ്രാദേശിക പ്രശ്നങ്ങള്‍ എന്നും പാര്‍ട്ടി ജില്ലാ നേതൃത്വം. കൊലയാളികളെ സംരക്ഷിക്കില്ല എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാര്‍ എന്നും പ്രതികരണം

2. കൊലപാതകങ്ങള്‍ക്കു ശേഷം കല്യാട്ടെ വീട്ടില്‍ നിന്ന് ഒളില്‍പോയ പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്, കാസര്‍കോട്- കര്‍ണാടക അതിര്‍ത്തി പ്രദേശത്തു നിന്ന് എന്ന് സൂചന. പീതാംബരനെ ആക്രമിച്ച കേസിലെ പ്രതികള്‍ ആയിരുന്നു കൊല്ലപ്പെട്ട ശരത്ലാലും കൃപേഷും. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ഉള്ളത് ഏഴു പേര്‍. ഇവരെ ചോദ്യം ചെയ്ത് വരുന്നതായും അന്വേഷണ സംഘം

3 പ്രധാന പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും എന്ന് വിവരം. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കി ആണ് കൊലപാതകം നടത്തിയത് എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് എത്തിയ കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. സ്ഥലത്തു നിന്ന് ലഭിച്ച മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളില്‍ ഒരാളുടേത് ആണെന്ന് ആണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടെ വിരള്‍ ആടയാളവും പൊലീസിന് ലഭിച്ചിട്ടുണ്ട്

4. കാസര്‍കോട് പെരിയയിലെ കല്ലിയോട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കാസര്‍കോട് നഗരത്തില്‍ യു.ഡി.എഫ് ഉപവാസ സമരം അനുഷ്ഠിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. കൊല്ലപ്പെട്ട കൃപേഷിന്റെ വിട്ടിലെ സ്ഥിതി ശ്രദ്ധയില്‍പ്പെട്ടതോടെ വിവിധ കോണുകളില്‍ നിന്ന് സഹായ വാഗ്ദാനം എത്തുന്നുണ്ട്. ഭൂമിയുടെ രേഖകള്‍ കൃത്യമാണെങ്കില്‍ ഡി.സി.സി മുന്‍കൈ എടുത്ത് കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കാനും ആലോചന

5. നിലവില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്, രണ്ട് ഡിവൈ.എസ്.പിമാരും, നാലു സി.ഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം. ആവശ്യം എങ്കില്‍ അന്വേഷണ സംഘം വിപുലികരിക്കാനും പദ്ധതിയുണ്ട്. അതേസമയം ഹര്‍ത്താലില്‍ അക്രമം ഉണ്ടായ പെരിയയിലെയും കല്ലിയോടെയും സ്ഥലങ്ങള്‍ ജില്ലയിലെ സി.പി.എം നേതാക്കള്‍ സന്ദര്‍ശിക്കും

6. കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എമ്മിന് ഇന്ന് നിര്‍ണായക ദിനം. സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എം.എല്‍.എയ്ക്കും എതിരെയുള്ള സി.ബി.ഐ കുറ്റപത്രം സ്വീകരിക്കണോ തള്ളണോ എന്ന് കോടതി തീരുമാനിക്കും. കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റണം എന്നാണ് സി.ബി.ഐ ആവശ്യം. ഈ ആവശ്യത്തിന്മേല്‍ തീരുമാനം എടുത്ത ശേഷമാകും കോടതി മറ്റു നടപടികളിലേക്ക് കടക്കുക

7. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തി എന്നാണ് കേസ്. പി. ജയരാജന് എതിരെ കൊലക്കുറ്റവും ടി.വി.രാജേഷിന് എതിരെ ഗൂഢാലോചന കുറ്റവുമാണ് സി.ബി.ഐ ചുമത്തിയിട്ടുള്ളത്

8. പുതുച്ചേരിയില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ നിലനിന്നിരുന്ന അധികാര തര്‍ക്കങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം. സര്‍ക്കാര്‍ നല്‍കിയ പദ്ധതികള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കി. കഴിഞ്ഞ ആറ് ദിവസമായി മുഖ്യമന്ത്രി വി.നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിവന്ന രാപ്പകല്‍ ധര്‍ണ സമരം ഇതോടെ പിന്‍വലിച്ചു

9. ഇന്നലെ രാത്രി ഏഴു മണിയോടെ ആരംഭിച്ച ചര്‍ച്ച 11.30ഓടെ ആണ് സമാപിച്ചത്. സര്‍ക്കാര്‍ നല്‍കിയ 39 പദ്ധതികളില്‍ ഭൂരിഭാഗവും ഗവര്‍ണര്‍ അംഗീകരിച്ചു എന്ന് മുഖ്യമന്ത്രി വി.നാരായണ സ്വാമി. സൗജന്യ അരി വിതരണം, 10000 പേര്‍ക്ക് കൂടി വയോജന പെന്‍ഷന്‍, പൊലീസ് നിയമനത്തിലെ പ്രായപരിധി വര്‍ധിപ്പിക്കുന്നത്, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ സാമ്പത്തിക അധികാരം തുടങ്ങിയ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കി ഇരിക്കുന്നത്

10. അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടിയില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് എതിരെ പ്രതിഷേധം ശക്തം ആവുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത്. രാജ്യത്ത് വിവിധ ഇടങ്ങളില്‍ ആക്ടിവിസ്റ്റുകളും ജനങ്ങളും തെരുവിലിറങ്ങി. ട്രംപിന്റെ നിലപാടിനോട് യോജിക്കാന്‍ ആവില്ലെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റോബിയോ. രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി ആക്ടിവിസ്റ്റുകളും. ട്രംപിന്റെ തീരുമാനം ജനാധിപത്യത്തിന്റെ അന്ത്യമായാണ് ആക്ടിവിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്