imran-khan-modi

ഇസ്ലാമാബാദ്: കശ്‌മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രണത്തിന് പിന്നിൽ പാകിസ്ഥാനല്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻഖാൻ. പാകിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്. അടിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

പാകിസ്ഥാന്റെ മണ്ണിൽനിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സർക്കാരിന്റെ താൽപ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാൽ പാകിസ്ഥാൻ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. മനുഷ്യരാണ് യുദ്ധം തുടങ്ങിവയ്‌ക്കുക എന്ന് നമുക്കെല്ലാം അറിയാം, പക്ഷേ അതെവിടേക്കൊക്കെ പോകുമെന്ന് ദൈവത്തിനേ അറിയൂ. ഇന്ത്യ വിവേകത്തോടെ പെരുമാറണം.ജൂറിയും ജഡ്ജിയും സ്വയം ആകാൻ ഇന്ത്യ ശ്രമിക്കരുതെന്നും കശ്‌മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇമ്രാൻഖാൻ ആവശ്യപ്പെട്ടു.

അതേസമയം, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന ഏറ്റെടുത്തിരുന്നു. പുൽവാമ ഭീകരാക്രമണം നടത്താൻ മസൂദ് അസർ നിർദ്ദേശം നൽകിയത് പാകിസ്ഥാനിലെ സൈനിക ആശുപത്രിയിൽനിന്നാണെന്നത് അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.