news

1. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബി.ജെ.പി- എ.ഐ.എ.ഡി.എം.കെ സഖ്യം പ്രഖ്യാപിച്ചു. ഇരു വിഭാഗങ്ങളുടേയും സഖ്യ പ്രഖ്യാപനം, കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചെന്നൈയില്‍ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം. തമിഴ്നാട്ടിലും പുതുച്ചേരിയിലും ബി.ജെ.പിയും അണ്ണാ ഡി.എം.കെയും സഖ്യമായി മത്സരിക്കും എന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും എന്നും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം


2. ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമെ, 21 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്തുണ നല്‍കും എന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍. സംസ്ഥാനത്ത് ഒ. പനീര്‍ ശെല്‍വത്തിന്റെയും എടപ്പാടി പളനിസാമിയുടേയും നേതൃത്വത്തില്‍ പുതിയ സഖ്യം തിരഞ്ഞെടുപ്പിനെ നേരിടും എന്നും കേന്ദ്രത്തില്‍ നരേന്ദ്രമോദി ആവും നേതൃത്വം വഹിക്കുക എന്നും മന്ത്രി

3. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചെന്നൈയില്‍ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും എന്നായിരുന്നു വിവരം. എന്നാല്‍ അവസാന നിമിഷം അമിത് ഷാ യാത്ര റദ്ദാക്കി പകരം, പിയുഷ് ഗോയലിനെ കൂടിക്കാഴ്ചയ്ക്ക് അയക്കുക ആയിരുന്നു. ദക്ഷിണേന്ത്യയിലും ബി.ജെ.പി പുതിയ സഖ്യം രൂപീകരിച്ചത്, മഹാരാഷ്ട്രയില്‍ ശിവസേനയുമായി കഴിഞ്ഞ ദിവസം സഖ്യ രൂപീകരണം നടത്തിയതിന് പിന്നാലെ

4. പുല്‍വാമാ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാരുടെ ബാങ്ക് വായ്പകള്‍ എഴുതി തളളുമെന്ന് എസ്.ബി.ഐ. വീരമൃത്യു വരിച്ച 23 ജവാന്മാരുടെ വായ്പകള്‍ ആവും എഴുതി തള്ളുക. ഇതിന് പുറമെ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് നല്‍കാനും എസ്.ബി.ഐ തീരുമാനം. ഭാരതത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാരുടെ കുടുംങ്ങള്‍ക്ക് കൈതാങ്ങാകാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍

5. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം ഇന്നത്തെ മന്ത്രിസഭാ യോഗവും തീരുമാനിച്ചിരുന്നു. വസന്തകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷവും ഭാര്യയ്ക്ക് 15 ലക്ഷവും നല്‍കും. കൂടാതെ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വസന്തകുമാറിന്റെ രണ്ട് മക്കളുടെയും പഠന ചിലവുകളും ഇനി സര്‍ക്കാര്‍ വഹിക്കും. ജവാന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും യോഗത്തില്‍ ധാരണ.

6. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. പ്രശ്നത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടിരുന്നു. ഇതിന് പിന്നാലെ ആണ് വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍

7. കാസര്‍കോട്ടെ കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തത് അല്ലെന്ന് മുഖ്യമന്ത്രി പിണറായി ്വിജയന്‍. പ്രതികളെ പിടികൂടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പങ്കുള്ള പാര്‍ട്ടിക്കാര്‍ക്ക് എതിരെ നടപടി എടുക്കാം. ജാഥ നടക്കുന്ന സമയത്ത് ഇത്തരത്തില്‍ ഒരു കൃത്യം അരങ്ങേറും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നും മുഖ്യമന്ത്രി. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറായില്ല

8. അതേസമയം, ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് സംശയിക്കപ്പെടുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാമ്പരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊലപാതകവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവും ഇല്ലെന്നും കൃത്യത്തിന് വഴിവച്ചത് പ്രാദേശിക പ്രശ്നങ്ങള്‍ എന്നും പാര്‍ട്ടി ജില്ലാ നേതൃത്വം. കൊലയാളികളെ സംരക്ഷിക്കില്ല എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാര്‍ എന്നും പ്രതികരണം

9. ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ. പൊങ്കാല നിവേദിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും അടുപ്പുകള്‍ കൂട്ടി ഭക്തര്‍ പുണ്യ നിമിഷത്തിന് ആയി കാത്തിരിക്കുക ആണ്. തലസ്ഥാന നഗരിയില്‍ എത്തുന്ന ഭക്തര്‍ക്ക് സുഗമമായി പൊങ്കാല അര്‍പ്പിച്ച് മടങ്ങുന്നതിന് ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സിറ്റി പൊലീസ് കമ്മിഷ്ണര്‍ എസ്. സുരേന്ദ്രന്‍.

10. പൊങ്കാല അര്‍പ്പിക്കുന്നവര്‍ക്ക് ഉച്ചഭക്ഷണവും കുടിവെള്ളവും ഒരുക്കി വിവധ സന്നദ്ധ സംഘടനകളും ക്ലബുകളും റസിഡന്‍സ് അസോസിയേഷനുകളും ആരാധനാലയങ്ങളും. ഗ്രീന്‍ പ്രോട്ടോകോളും കര്‍ശനമാക്കിയിട്ടുണ്ട്. നാളെ രാവിലെ 9.45 ന് പുണ്യാഹത്തോടെ ആണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാവുക. 10.15 ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. ഇതിന് ശേഷം, മണിക്കൂറുകള്‍ക്ക് അകം നഗരം വൃത്തിയാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ തൊഴിലാളികളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്

11. കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐയ്ക്ക് തിരിച്ചടി. കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യം തള്ളി തലശ്ശേരി സെഷന്‍സ് കോടതി. കേസുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രവും തള്ളിയ കോടതി, സി.ബി.ഐയ്ക്ക് ആവശ്യം എങ്കില്‍ ഹൈക്കോടതിയെ സമീപിക്കാം എന്നും ഉത്തരവിട്ടു

12. കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി ഇന്ന് പരിഗണനയ്ക്ക് എത്തിയിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തി എന്നാണ് കേസ്. പി. ജയരാജന് എതിരെ കൊലക്കുറ്റവും ടി.വി.രാജേഷിന് എതിരെ ഗൂഢാലോചന കുറ്റവുമാണ് സി.ബി.ഐ ചുമത്തിയിട്ടുള്ളത്