തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയടുപ്പിൽ തീ പകർന്നു. ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി വിഷ്ണു നമ്പൂതിരിക്ക് കൈമാറി. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കും കൈമാറി. ചെറിയതിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേൽശാന്തിയാണ്. ഇവിടെ നിന്നു പണ്ടാര അടുപ്പിലേക്ക് തീ പകരുമ്പോൾ ചെണ്ടമേളം മുഴങ്ങി, ഒപ്പം വെടിക്കെട്ടുമുണ്ട്. പണ്ടാര അടുപ്പിൽ നിന്നു പകർന്നെടുക്കുന്ന തീ നിരവധി പന്തങ്ങളിലേക്ക് പകർന്നു.
ശേഷം ആ പന്തവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളിൽ വോളന്റിയർമാർ ദൂരെ ദിക്കുകളിൽ പൊങ്കാലയിടുന്നവരുടെ അടുക്കൽ വരെ എത്തിക്കുകയാണ്. ഓരോ വഴിയുടെ മുന്നിലും പന്തത്തിൽ നിന്നു തീ പകരാനായി ആളുകൾ കാത്തുനിൽക്കുകയാണ്. ഭക്തവനിതകൾ വായ്‌ക്കുരവകളോടെ ആ മുഹൂർത്തത്തെ എതിരേൽക്കുകാണ്.
പൊങ്കാലക്കലങ്ങളിൽ പകർന്നുവച്ച വെള്ളം തിളയ്ക്കാൻ പിന്നെ നിമിഷങ്ങളേ വേണ്ടൂ. ദേവിയെ വണങ്ങി തിളച്ച വെള്ളത്തിലേക്ക് ധാന്യമണികൾ സമർപ്പിക്കും.ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പുകൾ കേൾക്കാൻ സാധിക്കാത്ത പ്രദേശങ്ങളിൽ പൊലീസ് മൈക്കിലൂടെ തീപകരേണ്ട സമയം അറിയിക്കും. പൊങ്കാലക്കലങ്ങളിലേക്ക് മനമുരുക്കിയാണ് ഭക്തർ അരിയും തേങ്ങയും ശർക്കരയും അർപ്പിക്കുന്നത്. ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250 ഓളം ശാന്തിമാരെ വിവിധ മേഖലകളിൽ നിയോഗിച്ചിട്ടുണ്ട്.