തിരുവനന്തപുരം: കാസർകോട് നടന്ന ഇരട്ടക്കൊലപാതകം പെെശാചികവും, മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതെന്നും ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ല. അത്തരക്കാരെ സി.പി.എമ്മിൽ വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി അംഗങ്ങളിൽ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇക്കാര്യം പാർട്ടി വ്യക്തമാക്കിയതാണ്. നിഷ്ഠുരമായ ഈ കൊലപാതകങ്ങൾ നടത്തിയവർ ആരായാലും നിയമത്തിന്റെ മുന്നിലെത്തുകതന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് ലഭിക്കുന്നു എന്നുറപ്പാക്കാൻ ക്രമസമാധാന ചുമതലയുള്ള പൊലീസിന് കഴിയണമെന്നും വി.എസ് പറഞ്ഞു.