തൃശൂർ: ആറുമക്കളുണ്ടായിട്ടും ലക്ഷ്മി(75)അമ്മയെ ഏറ്റെടുക്കാൻ ഇവരാരും തയ്യാറായില്ല. ആർ.ഡി.ഒ വൃദ്ധമന്ദിരത്തിലാണ് ലക്ഷ്മി ഇപ്പോൾ. ഏഴ് മക്കളാണ് ലക്ഷ്‌മിക്ക്. ഒരാൾ നേരത്തെ മരിച്ചു. ആറ് മക്കളിൽ ഒരാളോടൊപ്പമായിരുന്നു കുറെ കാലമായി ഇവർ കഴിഞ്ഞിരുന്നത്. തനിക്ക് ഒറ്റയ്‌ക്കു നോക്കാനാവില്ലെന്നും എല്ലാ മക്കളും അമ്മയെ സംരക്ഷിക്കാൻ തയാറാകണമെന്നും ഈ മകൾ പറഞ്ഞിരുന്നു. എന്നാൽ, ആരും തയാറായില്ല. അങ്ങനെയാണ് ലക്ഷ്മിയുടെ വിഷയം ആർ.ഡി.ഒയുടെ മുൻപിലെത്തുന്നത്.
രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമം സംബന്ധിച്ച നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന സിറ്റിങ്ങിൽ ലക്ഷ്മിയെയും മക്കളെയും വിളിച്ചുവരുത്തിയിരുന്നു. മക്കളാരെങ്കിലും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ ആർ.ഡി.ഒ ടി.എൻ.സാനു സിറ്റിങ് വൈകിട്ടത്തേക്കു നീട്ടിയെങ്കിലും ഫലമുണ്ടായില്ല. തറവാടു വീടും സ്ഥലവുമെല്ലാം ഇരവിമംഗലം പുന്നാട്ടുകര പരേതനായ കുമാരന്റെ ഭാര്യ കെ.കെ ലക്ഷ്മിക്ക് സ്വന്തമായുണ്ട്. തറവാട്ടിൽ പോകാമെന്ന് ഇവർ പറഞ്ഞിരുന്നു.
എന്നാൽ, ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന ഈ വീട്ടിൽ ഇവർ സുരക്ഷിതയായിരിക്കില്ല എന്നതിനാൽ വൃദ്ധമന്ദിരം അധികൃതർ ഇത് വേണ്ടെന്നു വച്ചു. മക്കളാരെങ്കിലും ഏറ്റെടുക്കുന്നതുവരെ ഒന്നോ രണ്ടോ ദിവസം വൃദ്ധമന്ദിരത്തിൽ താമസിക്കാമെന്നു പറഞ്ഞാണ് ലക്ഷ്മിയമ്മ സാമൂഹിക നീതി വകുപ്പ് ജീവനക്കാർക്കൊപ്പം വൃദ്ധമന്ദിരത്തിലേക്കുള്ള വാഹനത്തിൽ കയറിയത്. രാമവർമപുരത്തെ വൃദ്ധമന്ദിരത്തിൽ ഇവരെ പാർപ്പിക്കാൻ തീരുമാനിച്ചു. വൃദ്ധമന്ദിരം സൂപ്രണ്ട് കെ.ജി.വിൻസന്റും ഈ നിർദേശമാണ് മുന്നോട്ടുവച്ചത്.