കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യ സൂത്രധാരൻ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. വെട്ടാൻ ഉപയോഗിച്ച വാളും മർദിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും ലഭിച്ചു. ആയുധങ്ങൾ പ്രതി തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കും.
കൊലനടന്ന സ്ഥലമായ കല്ലിയോട് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്‌തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീതാംബരന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇരട്ടക്കൊലക്കേസിൽ ആദ്യത്തെ അറസ്റ്റാണിത്. ഇയാൾക്കു വേണ്ടി പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെട്ടിരുന്ന ആറംഗ സംഘവും കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണ് കൊലനടത്തിയതെന്ന് ഇവർ മൊഴി നൽകിയിരുന്നു. ക്വട്ടേഷൻ സംഘമല്ലെന്നും പ്രാദേശിക സംഘമാണ് കൊലനടത്തിയതെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു.