തിരുവനന്തപുരം: ഭഗവതിയും ഭക്തരും മാത്രമായിരുന്നു ഇന്നലെ അനന്തപുരിയിൽ. സർവമംഗള മംഗല്യയായ ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി പൊങ്കാല അർപ്പിച്ച ഭക്തലക്ഷങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനയിൽ ദേവീചൈതന്യം നിറഞ്ഞുതുളുമ്പി. കുംഭവെയിലിന്റെ തീക്ഷ്ണതയ്ക്കൊപ്പം തിളച്ചുപൊന്തിയ പൊങ്കാലയിൽ ഭക്തലക്ഷങ്ങൾ ഉള്ളിലെ ദുഃഖഭാരങ്ങൾ ഇറക്കിവച്ചു. പ്രത്യാശകളുടെ മധുരം നിവേദിച്ച് മടങ്ങുമ്പോൾ കുംഭവെയിൽ അവർക്ക് നിലാവായി.
അഖിലാണ്ഡേശ്വരിക്കു മുന്നിൽ ആത്മസമർപ്പണം നടത്തിയ ചാരിതാർത്ഥ്യത്തോടെയാണ് എല്ലാ ദിക്കുകളിൽ നിന്നുമെത്തിയവർ മടങ്ങിയത്. അടുപ്പുവെട്ട് ചടങ്ങിനു മുന്നോടിയായി രാവിലെ 9.45ന് ശുദ്ധപുണ്യാഹം നടന്നു. ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി വിഷ്ണു നമ്പൂതിരിക്ക് കൈമാറി. ചെറിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറി. സഹമേൽശാന്തി കേശവൻ നമ്പൂതിരി പാട്ടുപുരയ്ക്കു മുന്നിലെ പണ്ടാരഅടുപ്പിൽ തീ പകർന്നപ്പോൾ സമയം 10.24. കതിനാവെടിക്കൊപ്പം ചെണ്ടമേളം മുഴങ്ങി. ഭക്തവനിതകൾ വായ്‌ക്കുരവയോടെ ആ പുണ്യമുഹൂർത്തത്തെ എതിരേറ്റു. എല്ലായിടത്തും അടുപ്പു കത്തിക്കാനുള്ള അറിയിപ്പെത്തി. ദൂരസ്ഥലങ്ങളിൽ അടുപ്പുകൂട്ടി കാത്തിരുന്നവരും അതേനിമിഷം അഗ്നി പകർന്നു.
എങ്ങും ''അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ" മന്ത്രങ്ങളാൽ മുഖരിതമായി. 10 കിലോമീറ്റർ ചുറ്റളവിൽ നിരന്ന പൊങ്കാലഅടുപ്പുകളിൽ നിന്ന് അഗ്നിജ്വാലകളുയർന്നു. പൊങ്കാലയ്ക്കു പുറമെ തെരളിയും മണ്ടപ്പുറ്റുമെല്ലാം ഒരുക്കിയിരുന്നു.
ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം തുടങ്ങി. പണ്ടാരഅടുപ്പിൽ തയ്യാറായ പൊങ്കാലയിൽ സഹമേൽശാന്തി ഈശ്വരൻ നമ്പൂതിരി തീർത്ഥം തളിച്ചു. പുഷ്പങ്ങളർപ്പിച്ച് ദേവിക്കു നിവേദിച്ചു. അടുത്ത നിമിഷം 250 ഓളം ശാന്തിമാർ തീർത്ഥം പൂക്കുലയിൽ മുക്കി പൊങ്കലക്കലങ്ങളിൽ തൂവി. ഈ സമയം ആകാശത്തു സെസ്ന വിമാനത്തിൽനിന്ന് പുഷ്പമഴ പെയ്തു. എങ്ങും ആത്മനിവേദനത്തിന്റെ സായൂജ്യം നിറഞ്ഞു. മന്ത്രി കടകംപള്ളി സരേന്ദ്രൻ, ഡോ. ശശി തരൂർ എം.പി, എം.എൽ.എമാരായ ഒ. രാജഗോപാൽ, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, മേയർ വി.കെ. പ്രശാന്ത് തുടങ്ങിയവരും ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു.