തിരുവനന്തപുരം: ആറ്റുകാലമ്മയുടെ തിരുനടയിൽ പാട്ടുപുരയ്ക്കു മുന്നിൽ തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നി പകർന്നപ്പോൾ സമയം 10.24. അപ്പോഴാണ് ചെണ്ടമേളവും വായ്ക്കുരവയും മുഴങ്ങിയത്. ഒപ്പം കതിനാവെടിയൊച്ചയും. എല്ലാവരും അടുപ്പുകളിലേക്ക് തീ പകരാനുള്ള മൈക്ക് അനൗൺസ്മെന്റും തൊട്ടടുത്ത നിമിഷം എത്തി.
എന്നാൽ ദൂരദിക്കുകളിൽ അടുപ്പുകൾ കൂട്ടി കാത്തിരുന്ന ഭക്തർ 10.15നു തന്നെ അടുപ്പുകൾ ജ്വലിപ്പിച്ചിരുന്നു. സ്റ്റാച്യുവിലും പേട്ടയിലും അമ്പലത്തറയിലുമൊക്കെ അറിയിപ്പിനു കാത്തു നിൽക്കാതെ അടുപ്പുകളിൽ അഗ്നി ആളി. 10.15 എന്നാണ് അടുപ്പുവെട്ട് സമയമായി അറിയിച്ചിരുന്നത്. അതുകൊണ്ടാണ് അറിയിപ്പിനു കാത്തു നിൽക്കാതെ ഭക്തർ അടുപ്പിൽ തീ പകർന്നത്.
ക്ഷേത്ര പരിസരങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് പണ്ടാര അടുപ്പിലെ തീ പകർന്നെടുത്താണ് നൽകിയത്. പണ്ടാര അടുപ്പിൽ നിന്നു പകർന്നെടുക്കുന്ന തീ ആദ്യം നിരവധി പന്തങ്ങളിലേക്ക് പകർന്നു. അതിനുശേഷം ആ പന്തവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളിൽ വോളന്റിയർമാർ വിവിധ ദിക്കുകളിൽ പൊങ്കാലയിടുന്നവരുടെ അടുക്കൽ വരെ എത്തിച്ചു. ഓരോ വഴികളുടെ മുന്നിലും പന്തത്തിൽ നിന്നും തീ പകരാനായി ആളുകൾ കാത്ത് നിന്നിരുന്നു. ഇങ്ങനെ പകർന്നെടുത്ത തീ അടുപ്പുകളിൽ ജ്വലിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമായിട്ടാണ് ഭക്തർ കരുതുന്നത്.
ഇത് പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി നടത്തുന്ന ഭൂമി പൂജ കൂടിയാണ് പൊങ്കാല. ഭൂമീദേവിയുടെ പ്രതീകമായ മൺകലത്തിൽ വായു, ആകാശം, ജലം, അഗ്നി എന്നിവ കൂടിച്ചേരുമ്പോഴാണു നിവേദ്യം പൂർത്തിയാകുന്നത്. അതുകൊണ്ടു വ്രതശുദ്ധമായ മനസും ശരീരവുമായി ഭക്തർ അർപ്പിക്കുന്ന പൊങ്കാലയ്ക്കു പ്രാധാന്യമേറുന്നത്. ഒരു വർഷക്കാലത്തെ കാത്തിരിപ്പിന്റെയും ആത്മ സമർപ്പണത്തിന്റെയും നിവേദ്യമാണ് ആറ്റുകാൽദേവിക്കു ഭക്തർ സമർപ്പിക്കുന്ന പൊങ്കാല. മാതൃ ഭാവത്തോടെയുള്ള അർപ്പണം കൂടിയാണ് ആറ്റുകാൽ പൊങ്കാല. ഇന്നലെ ദേവിക്കു മുന്നിൽ സമർപ്പിക്കപ്പെട്ട നിവേദ്യത്തിൽ പ്രധാനമായും 12 തരം വിഭവങ്ങളാണുള്ളത്. വെള്ളച്ചോറ്, ശർക്കരപായസം, മണ്ടപ്പുറ്റ്, തെരളി, മോദകം, വത്സൻ, പന്തീരുനാഴി, പയർ നിവേദ്യം, നെയ്പായസം, ഇടിച്ചുപിഴിഞ്ഞ പായസം, അരവണ എന്നിവയാണവ. വിവിധനേർച്ചകളുടെ ഭാഗമായി 101, 51 കലങ്ങളിലും ഭക്തർ പൊങ്കാലയിട്ടു.
പച്ചരി വേവിച്ചെടുത്ത വെള്ളച്ചോറ്, വേവിച്ച അരിയിൽ ശർക്കരയുംതേങ്ങ ചിരകിയതും പഴവും ചേർത്തെടുക്കുന്ന ശർക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി എന്നിവയാണു കൂടുതൽ ഭക്തജനങ്ങളും നിവേദിച്ചത്.
കൂടുതൽ കലങ്ങളിൽ നിവേദ്യം തയ്യാറാക്കുന്നവർ ചെറിയ കലങ്ങളാണ് ഉപയോഗിച്ചത്. 101 കലത്തിൽ 99 കലത്തിൽ വെള്ളച്ചോറും ഓരോ കലം വീതം ശർക്കരപായസവും പയർ നിവേദ്യവുമാണ്. 51 കലത്തിൽ ഇതുപോലെ 49 കലം വെള്ളച്ചോറും ഓരോ കലത്തിൽ ശർക്കരപ്പായസവും പയർ നിവേദ്യവുമാണു തയ്യാറാക്കിയത്. പൊങ്കാല നിവേദ്യം തയ്യാറാക്കുന്ന സ്ഥലത്തുവച്ചുതന്നെ നിവേദിക്കണം എന്ന വിശ്വാസം പാലിക്കാൻ മിക്കവാറും ഭക്തർ ശ്രദ്ധിച്ചു. ക്ഷേത്ര നടയിലെ പണ്ടാരയടുപ്പിൽ നിവേദിച്ചതിനുശേഷമാണു മറ്റ് കലങ്ങളിൽ നിവേദിച്ചത്.
10.15ന് പൊങ്കാല അടുപ്പിൽ തീ കത്തിച്ചതു കൊണ്ട് ദോഷമില്ല
10.15ന് പൊങ്കാല അടുപ്പിൽ തീ കത്തിച്ചതു കൊണ്ട് ദോഷമില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പൊങ്കാല മുഹൂർത്തം രാവിലെ 10നു മേൽ പത്തരയ്ക്കകമായിരുന്നു. 10.15 ആയപ്പോഴേക്കും വലിയ തിടപ്പള്ളിയിലെ അടുപ്പിൽ തീ പകർന്നിരുന്നു. അതുകൊണ്ടു തന്നെ ആ സമയത്ത് മറ്റ് അടുപ്പുകളിൽ തീ പകരുന്നത് കൊണ്ടു കുഴപ്പമില്ല.