പത്തനംതിട്ട: കാസർകോട് പെരിയയിൽ നടന്ന ഇരട്ടകൊലപാതകത്തിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെങ്കിൽ അതിന്റെ തെളിവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകുകയാണ് വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. കേരളത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളിലും സി.ബി.ഐ അന്വേഷണം വേണം എന്ന് പറഞ്ഞാൽ കേരളാ പൊലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്നും കോടിയേരി ചോദിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബം സി.ബി.ഐ എന്നുപറയുന്നത് എന്തെങ്കിലും അഭിപ്രായത്തിന്റെ ഭാഗമായിരിക്കും. അങ്ങനെ അഭിപ്രായം ഉണ്ടെങ്കിൽ അവർ ബന്ധപ്പെട്ട ആളുകളെ അറിയിക്കട്ടെ. കേസന്വേഷണത്തെ പറ്റി മനസിലാക്കാത്തത് കൊണ്ടാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നത്. അന്വേഷണം നടന്നുവരുന്നതേയുള്ളു- കോടിയേരി പറഞ്ഞു.