kv-kunjiraman

കാസർഗോ‌ഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്‌ ലാലിനെ അധിക്ഷേപിച്ച് മുൻ സി.പി.എം എം.എൽ.എ കെ.വി കുഞ്ഞിരാമൻ രംഗത്തെത്തി. കോൺഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്.​ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് ഉപയോഗിച്ചിരുന്ന പ്രവർത്തകനാണ് ശരത് ലാൽ എന്നുമായിരുന്നു മുൻ എം.എൽ.എയുടെ പരാമർശം. പ്രദേശത്ത് സി.പി.എമ്മിന് സംഘടനാ സ്വാതന്ത്ര്യമില്ലെന്നും,​ നിരവധി രാഷ്ട്രീയ സംഘർഷങ്ങൾ നടന്ന നാടാണ് കല്യോടെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യപ്രതിയും സി.പി.എം ലോക്കൽ സെക്രട്ടറിയുമായ പീതാംബരന്റെ വീട്ടിൽ സന്ദർശനം നടത്തിയെന്ന് കുഞ്ഞിരാമൻ പറഞ്ഞു. പ്രതിയെ സംരക്ഷിക്കാൻ പാർട്ടിയോ താനോ ശ്രമിച്ചിട്ടില്ല. പീതാംബരൻ മാത്രമാണ് കുറ്റകൃത്യം ചെയ്തതെന്നും ഇയാളുടെ കുടുംബത്തിനും കൊലപാതകത്തിൽ പങ്കില്ലെന്നും കുഞ്ഞിരാമൻ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നാലെ നിരവധി തവണ പീതാംബരന്റെ വീട് ആക്രമിക്കപ്പെട്ടു. മാനസികമായി തകർന്നു നിൽക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താൻ അവിടെ പോയതെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലാണ് പീതാംബരന്റെ കുടുംബത്തെ സന്ദർശിച്ചത്. കുടുംബത്തിന് പണം നൽകിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കുഞ്ഞിരാമൻ കൂട്ടിച്ചേർത്തു.