ആലപ്പുഴ: എൻ.എസ്.എസിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.എമ്മിനില്ലെന്നും മാടമ്പിത്തരം മനസ്സിൽവച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേട് സി.പി.എമ്മിനില്ല. ശബരിമലയിലെ എൻ.എസ്.എസ് നിലപാട് തിരഞ്ഞെടുപ്പിൽ പ്രതികൂലമാവില്ല.
എൻ.എസ്.എസിലെ സാധാരണക്കാർ സി.പി.എമ്മിന് ഒപ്പമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്‌ക്കില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.
വിധി അനുകൂലമായാലും പ്രതികൂലമായാലും എൻ.എസ്.എസ് വിശ്വാസ വിഷയത്തിൽ എടുത്ത നിലപാടിൽ ഉറച്ചുതന്നെ നിൽക്കും. നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്നു സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും കോടിയേരിയെയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു.
ഇക്കാര്യത്തിൽ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരിൽനിന്നും ഉണ്ടായത്. പിന്നീട് അതു സംബന്ധിച്ച് ഒരു ചർച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എൻ.എസ്.എസ് ശ്രമിച്ചിട്ടില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാൽ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
അതേസമയം, വേണ്ടി വന്നാൽ എൻ.എസ്.എസ് നേതൃത്വവുമായി അങ്ങോട്ട് പോയി ചർച്ച നടത്തുമെന്നും, സമുദായ സംഘടനകളോട് ശത്രുതയില്ലെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു