news

1. എടവണ്ണ തൂവ്വക്കാട് പെയിന്റ് നിര്‍മാണ ഫാക്ടറി ഗോഡൗണിന് തീ പിടിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. സമീപത്ത് നിറുത്തിയ രണ്ട് ലോറികളും സമീപത്തെ വീടിനു മുന്നില്‍ നിറുത്തിയിട്ട വാഹനങ്ങളും അഗ്നിക്കിരയായി. അടുത്ത വീടുകളിലേക്കും മറ്റും തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പരിസരമാകെ പുകയില്‍ മൂടി ഇരിക്കുക ആണ്.

2. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നായി 15 അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി ആണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പെയിന്റുകളും ടര്‍പ്പെന്റനും നിറച്ച ടാങ്കുകള്‍ പൊട്ടിത്തെറിച്ചു എന്ന് ദൃക്സാക്ഷികള്‍. കെട്ടിടത്തില്‍ വലിയ ടാങ്കറുകളില്‍ ഇത്തരം രാസവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഇനിയും പൊട്ടിത്തെറി ഉണ്ടാകും എന്ന ആശങ്കയും ശക്തം

3. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് ഉടലെടുത്ത സി.പി.എം -എന്‍.എസ്.എസ് തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളം വിധിയെഴുന്നത് ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ലെന്നും കോടിയേരി. എന്നാല്‍ കോടിയേരി അതിര് കടക്കുന്നതായും എന്‍.എസ്.എസില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ മറുപടി നല്‍കി

4. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനോടും സര്‍ക്കാരിനോടും ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടാണ് സി.പി.എം ആദ്യം സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയെ പ്രകോപിപ്പിച്ചത്, ചര്‍ച്ചയ്ക്ക് ഇല്ലെന്ന എന്‍.എസ്.എസിന്റെ സമീപനം. എന്‍.എസ്.എസിനെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടി വന്നാല്‍ അതിനും തയ്യാറെന്നു പറഞ്ഞ കോടിയേരി, എന്‍.എസ്.എസിന്റെ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രവും ഓര്‍മ്മിപ്പിച്ചു

5. കോടിയേരിയുടെ പ്രതികരണങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം ആര്‍ക്കും നന്നല്ല എന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. കോടിയേരിക്ക് മറുപടി നല്‍കാന്‍ എന്‍.എസ്.എസിന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു

6. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കേരളത്തില്‍. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര സമാപിച്ചതിന് ശേഷമാണ് സ്ഥാനാര്‍ഥികളെ കുറിച്ച് ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കും. ഇതിന് മുന്‍പായി പ്രധാന നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ആയാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കേരളത്തില്‍ എത്തിയത്. തിരുവനന്തപുരത്ത് ഉള്ള മുകുള്‍ വാസ്നിക് നാളെ ആലപ്പുഴയിലും എറണാകുളത്തും പോകും

7. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ പ്രധാന നേതാക്കളുമായി വാസ്നിക് ചര്‍ച്ച നടത്തും. വാസ്നികുമായി ചര്‍ച്ച നടത്താനുള്ള താല്‍പര്യം ചില മുതിര്‍ന്ന നേതാക്കളും പങ്കുവച്ചിട്ടുണ്ട്. എല്ലാവരുടെയും നിര്‍ദേശം പരിഗണിക്കുമെന്ന് മുകുള്‍ വാസ്നിക്. സിറ്റിംഗ് എം.പിമാരില്‍ നിലനിര്‍ത്തേണ്ടവര്‍, ഒഴിവാക്കേണ്ടവര്‍, പരിഗണിക്കേണ്ട എം.എല്‍.എമാര്‍, യുവസ്ത്രീ പ്രാതിനിധ്യം, സാമുദായിക സമവാക്യം എന്നിവയെല്ലാം ചര്‍ച്ചയില്‍ ഇടംപിടക്കും എന്നാണ് സൂചന