job

മുംബയ്: സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച്, തൊഴിൽ നിയമനങ്ങൾ കുറയ്‌ക്കാൻ രാജ്യത്തെ ബാങ്കുകൾ തയ്യാറെടുക്കുന്നു. വിരമിക്കുന്ന ജീവനക്കാർക്ക് പകരമായി 75 ശതമാനം നിയമനം മാത്രം നടത്താനുള്ള തീരുമാനം എസ്.ബി.ഐ എടുത്തുവെന്നാണ് സൂചന. ഓട്ടോമേഷന്റെ ഭാഗമായി, പ്രമുഖ വിദേശ ബാങ്കായ എച്ച്.എസ്.ബി.സി ഇന്ത്യയിലെ സാന്നിദ്ധ്യം പകുതിയാക്കാൻ തീരുമാനിച്ചിരുന്നു. മറ്രൊരു വിദേശ ബാങ്കായ സ്‌‌റ്രാൻഡേർഡ് ചാർട്ടേഡ് 200 ജീവനക്കാരെ പുറത്താക്കുകയും ചെയ്‌തിരുന്നു.

എസ്.ബി.ഐയിൽ നിന്ന് പ്രതിവർഷം ശരാശരി 12,000 പേർ വിരമിക്കുന്നുണ്ട്. 10,000 പേരെ മാത്രം പുതുതായി നിയമിക്കാനാണ് ബാങ്കിന്റെ തീരുമാനം. പുതിയ നിമയനങ്ങളിൽ 8,000 ക്ളർക്ക് തസ്‌തികയിലും 2,000 ഓഫീസർ തസ്‌തികയിലുമാണ്. എം.ബി.എ അല്ലെങ്കിൽ എൻജിനിയറിംഗ് ബിരുദധാരികളാണ് കൂടുതലായും എസ്.ബി.ഐയിൽ ജോലി നേടുന്നത്. പുതിയ നിയമനങ്ങൾ കുറയ്ക്കാനുള്ള എസ്.ബി.ഐയുടെ തീരുമാനം വൈകാതെ കൂടുതൽ ബാങ്കുകളും ഏറ്റുപിടിക്കുമെന്നാണ് അറിയുന്നത്.

ഒഴിവ് 8,000;

അപേക്ഷകൾ 28 ലക്ഷം

പുതിയ നിയമനങ്ങൾ കുറയ്‌ക്കാൻ ബാങ്കുകൾ മത്സരിക്കുകയാണെങ്കിലും അപേക്ഷരുടെ എണ്ണത്തിൽ കുറവില്ലെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 8,000 ക്ലർക്ക് തസ്‌തികകളിലേക്കായി എസ്.ബി.ഐയ്ക്ക് ലഭിച്ച അപേക്ഷകൾ 28 ലക്ഷമാണ്. റെയിൽവേയിലും സമാന സംഭവമുണ്ട്. കഴിഞ്ഞവർഷം 90,000 തസ്‌തികളിലേക്കായി റെയിൽവേക്ക് ലഭിച്ച അപേക്ഷകൾ 2.30 കോടിയാണ്.