dileep-

ദിലീപ്-നാദിർഷ കൂട്ട് കെട്ട് വെള്ളിത്തിരയിൽ നിന്ന് തുടങ്ങിയതല്ല. മിമിക്രി കാലം തൊട്ടേ കൂടക്കൂടിയതാണ്. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും മോശം ചെന്ന സമയത്തും നാദിർഷ കൂടെയുണ്ടായിരുന്നു. ജയിൽ വാസത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് ദിലീപ്. ഏറ്റവും പുതിയ ചിത്രമായ കോടതിസമക്ഷം ബാലൻ വക്കീൽ ഇപ്പോൾ തീയേറ്ററിൽ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെ ഉറ്റ സുഹൃത്ത് നാദിർഷയെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീപ്. മറ്റൊന്നുമല്ല,​ കുട്ടിക്കാലത്ത് നാദിർഷയ്ക്ക് വിക്ക് ഉണ്ടായിരുന്നെന്നും സ്വപ്രയത്നത്തിലൂടെ അതു മാറ്റിയെടുത്താണ് അദ്ദേഹം ഉയരങ്ങളിലെത്തിെയതെന്നും ദിലീപ് പറഞ്ഞു.

പുതിയ ചിത്രത്തിൽ ദിലീപ് വിക്കനായാണ് അഭിനയിക്കുന്നത്. ബാലൻ വക്കീലിനെ അഭിനയിച്ചു ഫലിപ്പിക്കാൻ ദിലീപിനു പ്രചോദനമായതും നാദിർഷയാണ്. വിക്ക് ഉണ്ടായിരുന്ന സമയത്തെ നാദിർഷയുടെ ചില മാനറിസങ്ങളാണ് ദിലീപ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ

വേറിട്ട വേഷങ്ങളെല്ലാം പരീക്ഷണങ്ങളാണ്. നമ്മുടെ കൺമുന്നിൽ കാണുന്ന ആളുകളെ നിരീക്ഷിക്കുമ്പോൾ പല കാര്യങ്ങളും എനിക്കു ലഭിക്കാറുണ്ട്. സാധാരണ കഥാപാത്രങ്ങളെ സ്ഥിരമായി ചെയ്യുമ്പോൾ ഒരു മടുപ്പ് തോന്നും. ജീവിതത്തോട് അടുത്തു നിൽക്കുന്ന വേഷങ്ങളാണ് കൂടുതൽ സംതൃപ്തി തരുന്നത്. മാത്രമല്ല ഇത്തരം വ്യത്യസ്ത പുലർത്തുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതു മറ്റുള്ളവർക്കു പ്രചോദനമാകാനും ഞാൻ ശ്രമിക്കാറുണ്ട്.

ബാലൻ വക്കീൽ വിക്കുളളയാളാണ്. എന്നാൽ അത് ആ കഥാപാത്രത്തെ പരിഹസിക്കുന്ന രീതിയിലല്ല ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ കാണുമ്പോൾ മനസിലാകും അയാൾക്ക് അതൊരു കഴിവുകേടല്ലെന്ന്. അങ്ങനെ ജീവിതത്തിൽ വലിയ നേട്ടം സ്വന്തമാക്കിയ ഒരാളുണ്ട്. എല്ലാവർക്കും അറിയാമോ എന്ന് അറിയില്ല, പേരുപറഞ്ഞാൽ മനസിലാകും,​ നാദിർഷ.

എട്ടാം ക്ലാസുവരെ നന്നായി വിക്ക് ഉണ്ടായിരുന്ന ആളാണ് നാദിർഷ. എന്നാൽ പാട്ടു പാടുമ്പോൾ അദ്ദേഹത്തിന് വിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഞാൻ പരിചയപ്പെടുന്ന സമയത്തും കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിക്ക് അനുഭവപ്പെടുകയാണെങ്കിൽ കൈ ഞൊടിച്ചാണ് അദ്ദേഹം അതിനെ മറികടന്നിരുന്നത്. ആദ്യം ഈ കൈ ഞൊടിയുടെ കാര്യം എനിക്കു മനസിലായില്ലായിരുന്നു. ഇവൻ എന്തിനാണ് ഇടയ്ക്കിടെ കൈ ഞൊടിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത. പിന്നെ എനിക്ക് അതു മനസിലായി. പക്ഷേ നിങ്ങൾ നോക്കൂ, ആ നാദിർഷയ്ക്ക് ഇപ്പോൾ വിക്ക് ഇല്ല. അവൻ അത് ഒരുപാടു പരിശ്രമിച്ചു മാറ്റിയെടുത്തു.

അവൻ ഇപ്പോൾ എവിടെയെത്തി. സംവിധാനം പഠിക്കാൻ പോയത് ഞാനാണെങ്കിലും സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത് അവനാണ്. കേരളത്തിലെ എടുത്ത് പറയേണ്ട പാട്ടുകാരൻ, അതും ബഹളമുള്ള പാട്ടുകളുടെ പാട്ടുകാരൻ- ദിലീപ് പറഞ്ഞു.