തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ പലയിടത്തും തീപിടിത്തവും നാശനഷ്ടങ്ങളെയുംകുറിച്ചുള്ള വാർത്തകളാണ് നിരഞ്ഞുനിന്നത്. വയനാട്ടിലും കൊച്ചിയിലും തിരുവനന്തപുരത്തും വൻ തീപിടിത്തമാണ് ഉണ്ടായത്.
പലപ്പോഴും ജനങ്ങളുടെ അശ്രദ്ധയാണ് വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. ഈ പ്രശ്‌നത്തെക്കുറിച്ച് ഇപ്പോൾ ആളുകളെ ബോധവാന്മാരാക്കാൻ കേരളാ പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു. തീപിടിത്തം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പോസ്റ്റിലുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വേനൽചൂട് ശക്തിപ്രാപിച്ചതോടെ പലയിടത്തും തീപിടിത്തങ്ങൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ ചെറുതും വലുതുമായ 567 തീപിടിത്തങ്ങൾ ഉപഗ്രഹകണ്ണുകളിൽ പതിഞ്ഞതായ വാർത്തയും പുറത്തു വന്നിരിക്കുന്നു. മലയോര മേഖലകളിലെ ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ. പലപ്പോഴും മനുഷ്യ നിർമിത അപകടങ്ങളാണ് ഇത്തരം തീപിടിത്തങ്ങൾ. അശ്രദ്ധയും അവിവേകവുമാണ് ഈ അപകടങ്ങളിലേക്ക് നയിക്കുന്നത്. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം. കാട്ടുതീ പടർന്നാൽ വിവരം അറിയിക്കാൻ വഴിയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടണ പ്രദേശങ്ങളിലാണ് ചെറു തീപിടിത്തങ്ങൾ കൂടുന്നത്. കൂട്ടിയിട്ട ചപ്പുചവറും മാലിന്യവും കത്തുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം പൊതുവേ വരണ്ട കാലാവസ്ഥയിൽ വൻ ദുരന്തമായി പടരാനുള്ള സാധ്യതയേറെയാണ്.
തീപിടിത്തം ഉണ്ടാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
1. ചപ്പു ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക. തീ പടരാവുന്ന ഉയരത്തിലുള്ള മരങ്ങൾക്കു ചുവട്ടിൽ തീ കത്തിക്കരുത്.
2. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം ടാങ്കുകളിൽ സൂക്ഷിക്കുക
3. ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ പ്രത്യേക ശ്രദ്ധവേണം
4. തോട്ടങ്ങളുടെ അതിരിൽ തീ പടരാതിരിക്കാൻ ഫയർ ബ്രേക്കർ നിർമ്മിക്കുക.
5. പുകവലിച്ച ശേഷം കുറ്റി വലിച്ചെറിയാതിരിക്കുക. (അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്നും തീ പടർന്നാണ് പലപ്പോഴും വലിയ അപകടങ്ങൾ ഉണ്ടാകുന്നത്)
6. സ്ഥാപനങ്ങളിൽ അഗ്‌നിശമന ഉപകരണങ്ങൾ പ്രവർത്ത സജ്ജമെന്ന് ഉറപ്പാക്കുക
7. പാചകവാതക സിലിണ്ടർ ഉപയോഗിക്കുമ്പോൾ കനത്ത ജാഗ്രത പാലിക്കുക. പാചകം കഴിഞ്ഞാലുടൻ ബർണർ ഓഫാക്കുക
8. അഗ്‌നിശമനസേനയെ വിളിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.