ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയെന്നോണം പാക് അധീന കാശ്‌മീരിലെ ജെയ്‌ഷെ ക്യാമ്പുകൾക്കുനേരെ ഇന്ത്യ നടത്തിയ വ്യോമാക്രമത്തിൽ വിറച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഇതിനെ തുടർന്ന് ഇന്ത്യയ്ക്ക് തിരിച്ചടി നൽകാൻ പാകിസ്ഥാൻ പ്രധാനമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ തിരിച്ചടിക്കാൻ പാകിസ്ഥാന്റെ കൈയിൽ ആകെയുള്ളത് എപ്പോൾ വേണമെങ്കിലും തകർന്ന് തരിപ്പണമാകാവുന്ന ചൈനീസ് നിർമ്മിത പോർവിമാനങ്ങൾ. അടുത്തിടെ പാകിസ്ഥാൻ വ്യോമസേനയുടെ ചൈനീസ് നിർമ്മിത നിരവധി പോർവിമാനങ്ങളാണ് തകർന്ന് വീണത്.
ദിവസങ്ങൾക്ക് മുൻപാണ് ചൈനീസ് നിർമ്മിത പോർവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചത്. പടിഞ്ഞാറൻ പാകിസ്ഥാനിലെ മസ്തങ്ങിലാണ് ചൈനയിൽ നിന്നു വാങ്ങിയ എഫ്-7പി.ജി പോർവിമാനം തകർന്നു വീണത്. ചൈനയുടെ ഉറ്റതോഴനായ പാകിസ്ഥാനാണ് ഏറ്റവും കൂടുതൽ പോർ വിമാനങ്ങൾ ചൈനയിൽ നിന്നും വാങ്ങിയത്. പാക് വ്യോമ സേനയുടെ പോർ വിമാനങ്ങൾ തകർന്നു വീഴുന്നത് പതിവാവുകയാണ്. ഈ സമയത്ത് കൈയിലുള്ള പോർ വിമാനങ്ങൾ വച്ച് തിരിച്ചടിക്കാൻ പാകിസ്ഥാൻ ഒരിക്കലും മുതിരില്ല.
കഴിഞ്ഞ 17 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ 13 എഫ്-7പിജി പോർവിമാനങ്ങളാണ് തകർന്നു വീണത്. പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ ദുരന്തങ്ങൾ അന്വേഷിച്ചു റിപ്പോർട്ടു നൽകുന്നുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നൽക്കാൻ ചൈനയും തയാറാകുന്നില്ല.
ഭീകരവാദത്തിന്റെ പേരിൽ അമേരിക്ക സഹായം നിർത്തിയതോടെ പാകിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയിൽ നിന്നാണ്. 2010 ൽ 100 കോടി ഡോളറിന്റെ ആയുധമാണ് പാകിസ്ഥാൻ അമേരിക്കയിൽ നിന്നു വാങ്ങിയിരുന്നത്. എന്നാൽ 2017 ൽ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു. പാകിസ്ഥാൻ വ്യോമസേനയുടെ എഫ്-7 യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നതും പതിവ് വാർത്തയാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്നാണ് തകർന്നുവീഴുന്നത്. ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയിൽ പാകിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇപ്പോൾ പരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്.