modi

ന്യൂഡൽഹി: പാക് മണ്ണിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പ്രതികാരാഗ്നി വർഷിച്ച് തിരികെ എത്തുന്നത് വരെ ഉറക്കമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താനുള്ള ഓപ്പറേഷനു നേതൃത്വം നൽകിയവരെ അഭിനന്ദിച്ച ശേഷം അദ്ദേഹം അടുത്ത ദിവസത്തെ തിരക്കുകളിലേക്കു പ്രവേശിക്കുകയും ചെയ്തു.

വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസം രാത്രി വസതിയിലെത്തിയ ഉടൻ പ്രധാനമന്ത്രി വ്യോമാക്രമണത്തിന്റെ തയാറെടുപ്പുകളിൽ വ്യാപൃതനായെന്ന് പി.എം.ഒ വൃത്തങ്ങൾ പറഞ്ഞു. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വ്യോമസേനാ മേധാവി ബി.എസ്. ധനോവ തുടങ്ങിയവരുമായി അദ്ദേഹം നിരന്തര സമ്പർക്കത്തിലുണ്ടായിരുന്നു. തിരിച്ചടിക്കാനുള്ള പദ്ധതികൾ അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു ഏകോപിപ്പിച്ചത്.

മിന്നലാക്രമണത്തിന്റെ പേരിൽ അദ്ദേഹം നിശ്ചയിച്ച പരിപാടികളൊന്നും റദ്ദാക്കിയിരുന്നില്ല. മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം, രാഷ്ട്രപതി ഭവനിൽ ഗാന്ധി സമാധാന സമ്മാനദാനം, രാജസ്ഥാനിലെ റാലി, ഇസ്കോൺ ക്ഷേത്രത്തിൽ ലോകത്തെ ഏറ്റവും വലിയ ഭഗ‌വദ്‌ ഗീതയുടെ സമർപ്പണം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരിപാടികൾ.

പുൽവാമ ഭീകരാക്രമണത്തിന് 12ആം ദിവസം പുലർച്ചെ 3.30നായിരുന്നു ഇന്ത്യ പാകിസ്ഥാന് നേരെ തിരിച്ചടിച്ചത്. അതിർത്തിയിലെ ഭീകരരുടെ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യയുടെ പോർവിമാനം മിറാഷ് 2000 ആയിരം കിലോ ബോംബുകളാണ് വർഷിച്ചത്. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനമേഖലയിലുള്ള നാലോളം ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 300ൽ അധികം തീവ്രവാദികൾ കൊല്ലപ്പെട്ടു.