ഭുവനേശ്വർ: പാകിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിലേക്ക് പോകരുതെന്ന് പറഞ്ഞ അദ്ധ്യാപികയെ കോളേജിൽ നിന്ന് പുറത്താക്കി. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. കലിംഗ ഇൻസ്റ്റിറ്റ‌്യൂട്ട് ഒഫ് ടെക്നേളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ മധുമിത റോയിയെയാണ് അധികൃതർ പുറത്താക്കിയത്.
ഒഡിയ ടി.വിയുടെ സംവാദ പരിപാടിക്കിടെയായിരുന്നു മധുമിതയുടെ പ്രതികരണം. മുൻ ആർമി കേണൽ പൂർണചന്ദ്ര പട്നായിക് അടക്കമുള്ളവർ പങ്കെടുത്ത ചർച്ചയിലായിരുന്നു മധുമിത ഇക്കാര്യം പറഞ്ഞത്. കേണലിന്റെ അഭിപ്രായത്തോട് വിയോജിച്ചു കൊണ്ടാണ് മധുമിത യുദ്ധത്തിനെതിരെ പ്രതികരിച്ചത്. പരിപാടി സംപ്രേഷണം ചെയ്ത് രണ്ട് ദിവസത്തിന് ശേഷം കോളേജ് അധികൃതർ പ്രൊഫസറോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് അദ്ധ്യാപികയോട് രാജി വയ്ക്കാനും ആവശ്യപ്പെട്ടു.
''കഴിഞ്ഞ 70വർഷത്തിലധികമായി ഇന്ത്യ പാകിസ്ഥാനുമായി പലതവണ യുദ്ധം നടത്തുന്നുണ്ട്. എന്തെങ്കിലും പ്രശ്നം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ടോ, ലോകത്തൊരിടത്തും യുദ്ധങ്ങൾ മുഖേന ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല. എന്റെ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ അടിച്ചമർത്തുമെന്നതിനാലാണ് രാജി വച്ചത്'' - മധുമിത പറഞ്ഞു.
അതേസമയം, അദ്ധ്യാപികയുടെ ജോലി പോയത് നന്നായി എന്നായിരുന്നു പരിപാടിയിൽ പങ്കെടുത്ത കേണലിന്റെ പ്രതികരണം. ഇത്തരത്തിൽ സംസാരിക്കരുതെന്ന് അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മധുമിത ഒരു ദേശവിരോധിയാണെന്നും കേണൽ അഭിപ്രായപ്പെട്ടു.