കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ നിയമനടിപടിക്കൊരുങ്ങി ആർ.എസ്.എസ്. ഫെബ്രുവരി ഏഴിന് ഒരു മലയാള ദിനപത്രത്തിൽ 'കോൺഗ്രസിന് അതിരു കടന്ന രാഷ്ട്രീയാഭാസം' എന്ന ലേഖനത്തിൽ ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് ആണെന്ന പരാമർശത്തിനെതിരെയാണ് നിയമനടപടി.
ആർ.എസ്.എസ് കോഴിക്കോട് മഹാനഗർ സംഘ ചാലക് ഡോ. സി.ആർ. മഹിപാലാണ് അഭിഭാഷകൻ ഇ.കെ. സന്തോഷ് കുമാർ മുഖേന നോട്ടിസ് അയച്ചിരിക്കുന്നത്. നോട്ടീസ് കിട്ടി ഒരാഴ്ചക്കുള്ളിൽ കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്നും കൂടാതെ, പത്രത്തിന്റെ പ്രധാന പേജിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ അത് പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിന് തയ്യാറായില്ലെങ്കിൽ തുടർനിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.