vm-sudheeran-

ആലപ്പുഴ: സി.വി. പത്മരാജൻ മന്ത്രിയായിരുന്ന കാലം. അദ്ദേഹത്തിനെ വിളിച്ച ഒരു ഫോൺകോൾ വഴി തെറ്റി വന്ന് പതിച്ചത് സംവിധായകൻ പത്മരാജൻെറ മുന്നിൽ. പത്മരാജൻ ഫോണെടുത്തു. അങ്ങേതലയ്ക്കലിൽ നിന്ന് അയാൾ സംസാരിച്ചുതുടങ്ങി. മന്ത്രിയോട് പറയാനുള്ളതെല്ലാം പറഞ്ഞു. അത് സംവിധായകൻ പത്മരാജൻ കേട്ടിരുന്നു. ആ സംസാരത്തിൽ നിന്നാണ് അപരൻ എന്ന സിനിമ പത്മരാജൻെറ മനസിലുദിച്ചത്. ഒരേപോലെയിരിക്കുന്ന രണ്ടുപേർ അതായിരുന്നു അപരൻ സിനിമ. ഒരേ പേരിൽ നിന്നുണ്ടായ ഒരു കഥ അങ്ങനെ ഒരു സിനിമയായി. അപരൻെറ കഥ സിനിമയിൽ അങ്ങനെയുണ്ടായതെങ്കിൽ അപരൻെറ ഒറിജിനൽ കഥ അതിനെക്കാളൊക്കെ അപ്പുറത്ത് തുടങ്ങിയതാണ്. അപരൻ മന്ത്രിയായിട്ടോ, സംവിധായകനായിട്ടോ അല്ല വരുന്നത് സാക്ഷാൽ സ്ഥാനാർത്ഥിയായിട്ടാണ്. അങ്ങനെ അപരൻ തരംഗമായ ഒരു തിരഞ്ഞെടുപ്പ് ആലപ്പുഴയിലുണ്ടായിരുന്നു. ആലപ്പുഴ ഒരിക്കലും മറക്കാത്ത തിരഞ്ഞെടുപ്പ് കഥ. അപരനിൽ തട്ടി തെറിച്ചത് സാക്ഷാൽ വി.എം.സുധീരനും. അപരനായി പ്രത്യക്ഷപ്പെട്ടത് 'വി.എസ്.സുധീരനും'. ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമായിരുന്നു ഈ അപരൻ.

നേരെ ചൊവ്വേ കരുത്തനായ ഒരാളെ തോൽപ്പിക്കാനാവില്ലെന്ന് വരുമ്പോൾ എടുത്ത് പ്രയോഗിക്കുന്ന അസ്ത്രം. ഒറ്റവാക്കിൽ പറഞ്ഞാൽ വോട്ടർമാരെ കബളിപ്പിക്കുന്ന, എതിർസ്ഥാനാർത്ഥിയെ കാലുവാരിയിടുന്ന പണി.

2004 ലെ ലോക്സസഭാ തിരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്ഥാനാർത്ഥി വി.എം.സുധീരൻ. ആലപ്പുഴയിൽ വിജയങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്ന സുധീരനെ തളയ്ക്കാൻ എന്തുണ്ട് മാർഗം. ആലോചന പലരീതിയിലായി. എൽ.ഡി.എഫ് അരിച്ചുപെറുക്കി സ്ഥാനാർത്ഥിയാക്കി നിറുത്തിയത് ഡോ.കെ.എസ്.മനോജിനെ. കണക്ക് കൂട്ടലുകൾ പലതരത്തിലാണ്. ലാറ്റിൻ കാത്തലിക്സിൻെറ വോട്ട് മുഴുവൻ തൂത്തുവാരുകയാണ് മനോജിലൂടെ ലക്ഷ്യമിടുന്നത്. പക്ഷേ, സുധീരനെ വീഴ്ത്തുക അത്ര എളുപ്പമല്ല. അപ്പോൾ പൂഴിക്കാടൻ അടവ് തന്നെ പ്രയോഗിക്കണം. പാർട്ടി സഖാക്കളായ ചിലർ ചിന്തിച്ചു. അവർ ഇറക്കി ഒരുഅപരനെ. വി.എം.സുധീരനെതിരെ കെ.എസ്.മനോജ് മാത്രമല്ല, വി.എസ്. സുധീരനും എതിരാളിയായി. വോട്ടെണ്ണിയപ്പോൾ അപരൻ തലപൊക്കി. 8332 വോട്ട് അപരൻ പിടിച്ചു. അത് സമ്മാനിച്ചത് മനോജിൻെറ വിജയം. വി.എം.സുധീരൻ തോറ്റത് വെറും 1009 വോട്ടിന്. സുധീരന് കിട്ടേണ്ടിയിരുന്ന 8332 വോട്ട് അപരൻ കവർന്നെടുത്തു. ഇല്ലായിരുന്നുവെങ്കിൽ 7323 വോട്ടിന് വി.എം.സുധീരൻ ജയിക്കുമായിരുന്നു.

വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ മുഹമ്മ കല്ലാപ്പുറം വിരുത്തുകണ്ടത്തിൽ ശ്രീധരൻ മകൻ സുധീരൻ കാത്തിരിക്കുകയാണ്. അപരൻ വേഷത്തിനായി. വി.എം.സുധീരൻ മത്സരിക്കാൻ വീണ്ടും ആലപ്പുഴയിലെത്തിയാൽ അപരൻ സുധീരനും മത്സരത്തിനിറങ്ങും. ഇനി മത്സരിക്കേണ്ട എന്നാണ് വിചാരിക്കുന്നത്, പക്ഷേ, തീർത്ത് പറയാനാവില്ല എന്ന ഒഴുക്കൻമട്ടിലെ മറുപടിയിലും ഒരപരൻ സ്വരം ഒളിഞ്ഞിരിക്കുകയാണ്.

ഡി.വൈ.എഫ്.എെ പഞ്ചായത്ത് കമ്മിറ്റി അംഗവും സി.പി.എം അംഗവുമായിരുന്ന കാലത്താണ് അപരനായി ഇറങ്ങിയത്. സുഹൃത്തുക്കളായ സഖാക്കൾ രംഗത്തിറക്കിയ സ്ഥാനാർത്ഥി. അവർ തന്നെയാണ് കെട്ടിവയ്ക്കാനുള്ള 25,000 രൂപ നൽകിയതും.

വി.എം.സുധീരനെ തോൽപ്പിക്കുക എന്ന ഒറ്റലക്ഷ്യത്തിൽ നിന്ന അപരൻ തൻെറ വോട്ട് നൽകിയത് കെ.എസ്.മനോജിന്. മുസ്ളിങ്ങൾ കൂടുതലുള്ള സക്കറിയാ ബസാറിലെ വെള്ളക്കിണർ ബൂത്തിലാണ് തനിക്ക് കൂടുതൽ വോട്ട് കിട്ടിയതെന്ന് അപരൻ സുധീരൻ പറയുന്നു.

എസ്.ഡി.വി സ്കൂളിൽ വോട്ടെണ്ണൽ ക്ളളൈമാക്സിലെത്തുകയാണ്. സ്ഥാനാർത്ഥികളെല്ലാമുണ്ട്. വി.എം.സുധീരനെ തള്ളിയിട്ടതിൻെറ ഗമയിൽ അപരൻ സുധീരൻ നേരെ വി.എം.സുധീരൻെറ മുന്നിലെത്തി. വി.എം.സുധീരൻ അപരന് കൈകൊടുത്തു. ശരിയെന്ന് പറഞ്ഞ് നടന്നുപോയി. പിന്നെ സുധീരനെ കണ്ടിട്ടില്ലെന്ന് അപരൻ സുധീരൻ പറയുന്നു. ആലപ്പുഴ പുത്തനങ്ങാടി കയർ ഫാക്ടറിയിലെ ജീവനക്കാരനായ വി.എസ്.സുധീരൻ അപരൻ വേഷത്തിലെ മങ്ങാത്ത മുഖമാണ്. സുധീരനെ തോൽപ്പിച്ചപ്പോൾ ആ മുഖത്ത് നോക്കി കോൺഗ്രസുകാരനായ അച്ഛൻ ശ്രീധരൻ ചോദിച്ചു. നിനക്കിതിൻെറ വല്ല ആവശ്യവുമുണ്ടായിരുന്നോ. ആ ചോദ്യത്തിന് മുന്നിൽ അപരന് ഉത്തരമുണ്ടായിരുന്നു. പാർട്ടിക്കുവേണ്ടിയുള്ള തൻെറ വേഷം ശരിയായിരുന്നുവെന്ന്.