news

1. പാകിസ്ഥാന്‍ ആക്രമണത്തില്‍ ഒരു വിമാനം തകര്‍ന്നു എന്ന് ഇന്ത്യന്‍ സ്ഥിരീകരണം. പൈലറ്റിനെ കാണാന്‍ ഇല്ലെന്ന് വിദേശകാര്യ വക്താവ് രവിഷ് കുമാര്‍. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ആണ് കാണാതായത്. പാക് വ്യോമസേന ഇന്ത്യയില്‍ ആക്രമണം നടത്തി എന്നും സര്‍ക്കാരിന്റെ സ്ഥിരീകരണം. പാക് ആക്രമണം ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യം വച്ച്. ഒരു പോര്‍ വിമാനം ഇന്ത്യ വെടിവച്ചിട്ടു. വിമാനം വീണത് പാക് ഭാഗത്തെന്നും വിശദീകരണം



2. കാശ്മീരില്‍ പാക് സംഘര്‍ഷം യുദ്ധസമാനമായ നിലയില്‍ തുടരുന്നു. അതിര്‍ത്തി കടന്ന ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയില്‍ എടുത്തു എന്ന അവകാശ വാദത്തിന് പിന്നാലെ പാകിസ്ഥാന്‍ വൈമാനികന്റെ ചിത്രം പുറത്തു വിട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ കാണാതായ പൈലറ്റ് തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന പാക് വാദത്തെ പൂര്‍ണ്ണമായും തള്ളുന്ന സമീപനം ആയിരുന്നു ഇന്ത്യന്‍ സേനയുടേത്

3. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുകാശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍ വിമാവത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങള്‍ വ്യോമ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചു വിളിച്ചു. ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാകണം എന്ന് അര്‍ത്ഥ സൈനികര്‍ക്കും നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മേധാവികളുമായും അടിയന്തര ചര്‍ച്ച നടത്തി

4. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിക്കാന്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്ന് പാകിസ്ഥാന്‍. രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ പാകിസ്ഥാന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അതിര്‍ത്തിയില്‍ ഈ രീതിയില്‍ സൈനിക നടപടി മുന്നോട്ടു പോയാല്‍ ആരുടെ പരിധിയിലും നിയന്ത്രണം ഇല്ലാതെ വരുമെന്നും ഇമ്രാന്‍ഖാന്‍. പ്രതികരണം, നിയന്ത്രണ രേഖയിലെ സംഘര്‍ഷങ്ങള്‍ അറുതി ഇല്ലാതെ തുടരവെ

5. ഭീകരതയെ കുറിച്ച് ഇന്ത്യയുമായി എല്ലാ തലത്തിലും പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാര്‍ എന്നും ഇമ്രാന്‍ ഖാന്‍. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചു. ഇന്ത്യ -പാക് വ്യോമ മേഖലയിലൂടെ ഉള്ള എല്ലാ അന്താരാഷ്ട്ര- ആഭ്യന്തര വിമാന സര്‍വീസുകളും നിറുത്തിവച്ചു. പാകിസ്ഥാന്‍ പെഷവാറിലെ ബച്ചാ ഖാന്‍ എയര്‍പോര്‍ട്ട്, ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് വിമന താവളങ്ങള്‍ ആണ് അടച്ചിട്ടത്.

6. തീവ്രവാദത്തെ എല്ലാ രാജ്യങ്ങളും ഒരുപോലെ ചെറുക്കണം എന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എല്ലാ രാജ്യങ്ങളും ഭീകരവാദത്തിന് എതിരെ നടപടി എടുക്കണം. തീവ്രവാദികള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ നമുക്ക് ആഗോള സഹകരണം ആവശ്യം ആണ്. പ്രതികരണം, റഷ്യ- ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട്

7. ഭീകര വിരുദ്ധ സംഘടനകള്‍ക്ക് എതിരെ പാകിസ്ഥാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു എന്ന വിശ്വസനീയമായി വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തങ്ങള്‍ ആക്രമണം നടത്തിയത്. യു.എന്‍ നേതൃത്വത്തില്‍ ഉള്ള ആഗോള തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിദേശകാര്യ മന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്തു

8. അതിനിടെ, 46-ാമത് ഇസ്ലാമിക് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഇന്ത്യ അതിഥി രാഷ്ട്രമായി പങ്കെടുക്കുന്നതിന് എതിരെ പാകിസ്ഥാന്‍. യു.എ.ഇ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പാകിസ്ഥാന്‍ ഇതു സംബന്ധിച്ച ആശങ്ക അറിയിച്ചു. ഇന്ത്യയെ ഒഴിവാക്കണം എന്ന പാകിസ്ഥാന്റെ ആവശ്യം യു.എ.ഇ തള്ളിയതായി റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ അബുദാബിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ആണ് ഇന്ത്യ അതിഥി രാഷ്ട്രം ആവുക

9. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ലക്ഷ്യം, ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നിവ. കമ്പനി രൂപീകരണം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരിക്കും.

10. കമ്പനി്ക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഗവേര്‍ണിംഗ് ബോഡി ഉണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ആയിരിക്കും ഗവേര്‍ണിംഗ് ബോഡിയുടെ കണ്‍വീനര്‍. കൂടാതെ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കണ്‍വീനറുമായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും രൂപീകരിക്കും. 2019-20ലെ ബഡ്ജറ്റില്‍ 739 കോടി ആണ് ശബരിമല വികസനത്തിന് ആയി നീക്കിവച്ചിട്ടുള്ളത്