news

1. അതിര്‍ത്തിയില്‍ ഇന്ത്യ- പാക് സംഘര്‍ഷം പുകയുന്നതിനിടെ പാക് ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ. വിദേശകാര്യ മന്ത്രാലയമാണ് പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യീദ് ഹൈദര്‍ ഷായെ വിളിച്ച് വരുത്തിയത്. ഇന്ത്യയുടെ നീക്കം, ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതിന് പിന്നാലെ. അതിര്‍ത്തിയില്‍ ഈ രീതിയില്‍ സൈനിക നടപടി മുന്നോട്ടു പോയാല്‍ ആരുടെ പരിധിയിലും നിയന്ത്രണം ഇല്ലാതെ വരുമെന്നും ഇമ്രാന്‍ഖാന്‍.


2. രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലാണ്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാര്‍ എന്നും ഇമ്രാന്‍ ഖാന്‍. ഇന്ത്യ -പാക് വ്യോമ മേഖലയിലൂടെ ഉള്ള എല്ലാ അന്താരാഷ്ട്ര- ആഭ്യന്തര വിമാന സര്‍വീസുകളും നിറുത്തിവച്ചു. പാകിസ്ഥാന്‍ പെഷവാറിലെ ബച്ചാ ഖാന്‍ എയര്‍പോര്‍ട്ട്, ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് വിമന താവളങ്ങള്‍ ആണ് അടച്ചിട്ടത്.

3. പാകിസ്ഥാന്‍ ആക്രമണത്തില്‍ ഒരു വിമാനം തകര്‍ന്നു എന്ന് ഇന്ത്യന്‍ സ്ഥിരീകരണം. പൈലറ്റിനെ കാണാന്‍ ഇല്ലെന്ന് വിദേശകാര്യ വക്താവ് രവിഷ് കുമാര്‍. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ആണ് കാണാതായത്. പാക് വ്യോമസേന ഇന്ത്യയില്‍ ആക്രമണം നടത്തി എന്നും സര്‍ക്കാരിന്റെ സ്ഥിരീകരണം. പാക് ആക്രമണം ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യം വച്ച്. ഒരു പോര്‍ വിമാനം ഇന്ത്യ വെടിവച്ചിട്ടു. വിമാനം വീണത് പാക് ഭാഗത്തെന്നും വിശദീകരണം

4. കാശ്മീരില്‍ പാക് സംഘര്‍ഷം യുദ്ധസമാനമായ നിലയില്‍ തുടരുന്നു. അതിര്‍ത്തി കടന്ന ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയില്‍ എടുത്തു എന്ന അവകാശ വാദത്തിന് പിന്നാലെ പാകിസ്ഥാന്‍ വൈമാനികന്റെ ചിത്രം പുറത്തു വിട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ കാണാതായ പൈലറ്റ് തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന പാക് വാദത്തെ പൂര്‍ണ്ണമായും തള്ളുന്ന സമീപനം ആയിരുന്നു ഇന്ത്യന്‍ സേനയുടേത്

5. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിമനാത്താവളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിന്‍വലിച്ചു. 9 വിമാനത്താവളങ്ങള്‍ക്ക് ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലായിരുന്നു നിയന്ത്രണം. ശ്രീനഗര്‍ വിമാവത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങള്‍ വ്യോമ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചു വിളിച്ചു. ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാകണം എന്ന് അര്‍ത്ഥ സൈനികര്‍ക്കും നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മേധാവികളുമായും അടിയന്തര ചര്‍ച്ച നടത്തി

6. ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള അനിശ്ചിതത്വത്തിന് വിരാമം. ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് കുമ്മനം രാജശേഖരന്‍ തന്നെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകും എന്ന് സൂചന. ബി.ജെ.പി നേതൃത്വം കുമ്മനത്തിന് പച്ചക്കൊടി കാട്ടിയത് ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന്

7. കുമ്മനത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉള്ള അനുമതി തേടി കേരളത്തിലെ ആര്‍.എസ്.എസ് നേതൃത്വം ദേശീയ നേതൃത്വത്തെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും സമീപിച്ചെങ്കിലും ആദ്യ പ്രതികരണം അനുകൂലമായിരുന്നില്ല. പാലക്കാട്ട് എത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടും ഈ ആവശ്യം ആര്‍.എസ്.എസ് ശക്തമായി ഉന്നയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവര്‍ണര്‍ പദവി ഒഴിയാന്‍ കുമ്മനത്തിന് അമിത് ഷാ അനുവാദം നല്‍കിയത്.

8. ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് എത്തുന്ന കുമ്മനത്തെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ വിജയം ഉറപ്പാണ് എന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. കുമ്മനം വിജയിക്കുകയും കേന്ദ്രത്തിന് തുടര്‍ ഭരണം ലഭിക്കുകയും ചെയ്താല്‍ കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കും എന്നും സൂചന. ശബരിമല സമരത്തിലൂടെ ശ്രദ്ധേയനായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേരും തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉയര്‍ന്ന് വന്നിരുന്നു

9. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ലക്ഷ്യം, ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നിവ. കമ്പനി രൂപീകരണം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരിക്കും.

10. കമ്പനി്ക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഗവേര്‍ണിംഗ് ബോഡി ഉണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ആയിരിക്കും ഗവേര്‍ണിംഗ് ബോഡിയുടെ കണ്‍വീനര്‍. കൂടാതെ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കണ്‍വീനറുമായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും രൂപീകരിക്കും. 2019-20ലെ ബഡ്ജറ്റില്‍ 739 കോടി ആണ് ശബരിമല വികസനത്തിന് ആയി നീക്കിവച്ചിട്ടുള്ളത്

11. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സൗബിന്‍ ഷാഹിറും മികച്ച നടന്മാര്‍. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിവയിലെ പ്രകടനത്തിന് നിമിഷ സജയന്‍ സംസ്ഥാനത്തെ മികച്ച നടി