തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യണമെന്ന് വി.മുരളീധരൻ എം.പി. രാജ്യം ബാഹ്യഭീഷണി നേരിടുമ്പോൾ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് സി.പി.എം കോടിയേരി ബാലകൃഷണന്റേതെന്ന് മുരളീധരൻ ആരോപിച്ചു. സി.പി.എം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നിൽക്കുകയാണ്. വോട്ട് ബാങ്ക് മുന്നിൽക്കണ്ടാണ് കോടിയേരി ദേശവിരുദ്ധ നിലപാട് സ്വീകരിച്ചത്. ചൈനയുമായുള്ള യുദ്ധ കാലഘട്ടം മുതൽതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു.
ശത്രുരാജ്യത്തെ പിന്തുണയ്ക്കുന്ന നിലപാടിന്റെ പേരിൽ ഇ.എം.എസിന് ഉൾപ്പെടെ ജയിലിൽ കിടക്കേണ്ടിവന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. രാജ്യം ശത്രുരാജ്യങ്ങളിൽനിന്നു ഭീഷണി നേരിടുമ്പോൾ രാജ്യസ്നേഹം പ്രകടിപ്പിക്കുന്നതിനു പകരം ശത്രുരാജ്യത്തോടാണ് കോടിയേരി കൂറ് പ്രകടിപ്പിക്കുന്നതെന്നും വി. മുരളീധരൻ ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയഭീതി മുന്നിൽ കണ്ടുകൊണ്ടുള്ള നിലപാടാണ് കോടിയേരിയുടേത്. പാക് അനുകൂല നിലപാടിലൂടെ കേരളത്തിലെ ന്യൂനപക്ഷ മുസ്‌ലിം സമുദായത്തെയെങ്കിലും ഒപ്പം നിറുത്താനുള്ള ആസൂത്രിതമായ ശ്രമാണ് കോടിയേരിയുടെ ദേശവിരുദ്ധ പ്രസ്താവനയ്ക്കു പിന്നിലുള്ളത്. കേരളത്തിലെ മുസ്ലിങ്ങളുടെ ദേശസ്നേഹത്തെപ്പോലും ചോദ്യം ചെയ്യുന്നതാണ് കോടിയേരിയുടെ പ്രസ്താവന. കേരളത്തിലെ മുസ്ലിങ്ങൾ മുഴുവൻ പാക് അനുകൂലികളാണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ഈ പ്രസ്താവന.
കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പിന്തുണ പ്രഖ്യാപിക്കുകയും കേരളത്തിൽ കോടിയേരി മറ്റൊരു നിലപാടെടുക്കുകയും ചെയ്യുന്നതിലൂടെ തെളിയുന്നത് സി.പി.എമ്മിന്റെ സാഹചര്യമനുസരിച്ചുള്ള വോട്ടുബാങ്ക് രാഷ്ട്രീയമാണ്. കോടിയേരിയുടെ പ്രസ്താവന അത്യന്തം അപകടകരവും രാജ്യദ്രോഹവുമാണ്. കോടിയേരിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി എത്രയും വേഗം അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്നും വി. മുരളീധരൻ എം.പി പ്രസ്താനവയിൽ പറഞ്ഞു.