പാകിസ്ഥാൻ സെെന്യത്തിന്റെ കസ്റ്റഡിയിലായ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നുവെന്ന് നടൻ മോഹൻലാൽ. 'അഭിനന്ദൻ, രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്. സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ച് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു'. മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനെ തിരിച്ചെത്തിക്കാൻ വേണ്ടി ആവശ്യം ഉയരുകയാണ്. ഇതിനായി 'ബ്രിംഗ് ബാക്ക് അഭിനന്ദൻ' എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ പിടിയിലായ അഭിനന്ദനെ എത്രയും വേഗം സുരക്ഷിതനായി തിരികെയെത്തിക്കണമെന്ന് ഇന്ത്യ നേരത്തെ താക്കീത് നൽകിയിരുന്നു. പിടിയിലായ അഭിനന്ദനെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെയോടെ വ്യോമാതിർത്തി കടന്നു വന്ന പാക് പോർവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്ന് അഭിനന്ദൻ പാക് അധീന കാശ്മീരിൽ അകപ്പെട്ടത്. തുടർന്ന് പാക് സെെന്യവും പ്രദേശവാസികളും ചേർന്ന് സുരക്ഷാ സേനയ്ക്ക് നൽകുകയായിരുന്നു.
ഇന്ത്യൻ വ്യോമസേന കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ഭീകര സംഘടന ക്യാമ്പുകളിൽ നടത്തിയ മിന്നലാക്രമണത്തെയും മോഹൻലാൽ അഭിനന്ദിച്ചിരുന്നു.