abhinandan

ന്യൂഡൽഹി : അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കേ പിടിയിലായ ഇന്ത്യൻ പൈലറ്റിനെ ഉടൻ പാകിസ്ഥാൻ കൈമാറുമെന്ന റിപ്പോർട്ടുകൾ പുറത്ത്. പാക് സൈനികരുടെ പിടിയിലായ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ മന്ത്രി എസ്. എം. ഖുറേഷി പ്രതികരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പാകിസ്ഥാൻ പോർവിമാനങ്ങൾ അതിർത്തി ലംഘിക്കാൻ ശ്രമിച്ചത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 തകർന്ന് ഇന്ത്യൻ പൈലറ്റ് പാക് സൈനികരുടെ പിടിയിലായത്. ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡറായ അഭിനന്ദ് പിടിയിലായയുടനെ പൈലറ്റിനെ വിട്ടുകിട്ടാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങിയിരുന്നു.

നയതന്ത്ര നീക്കങ്ങളിലൂടെ പാകിസ്ഥാനു മേൽ സമ്മർദ്ദം ചെലുത്തിയായിരുന്നു കേന്ദ്ര നീക്കം. അഭിനന്ദിനെ വിട്ടു കിട്ടണമെന്ന് പാക് ഉപസ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന പാക് പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് മറുപടിയായി പാക് ഭീകര ക്യാമ്പുകളെകുറിച്ചുള്ള തെളിവുകളും ഇന്ത്യ കൈമാറിയിരുന്നു.

ജയ്‌ഷെ ഭീകരക്യാമ്പുകളിലെ ഇന്ത്യൻ പ്രഹരത്തിന് തിരിച്ചടിയായിട്ടാണ് ഇന്നലെ കാശ്മീർ അതിർത്തിയിൽ പാകിസ്ഥാന്റെ പോർവിമാനങ്ങൾ ആക്രമണത്തിന് ശ്രമിച്ചത്. എന്നാൽ സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട പാക് പോർവിമാനങ്ങളെ തുരത്തി വ്യോമസേന കരുത്ത് കാട്ടുകയായിരുന്നു. പാക് എഫ് 16 പോർ വിമാനം വെടിവച്ചിടുകയും ചെയ്തു.