news

1. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരവെ, നിലപാടുകളില്‍ അയഞ്ഞ് പാകിസ്ഥാന്‍. കസ്റ്റഡിയിലുള്ള ഇന്ത്യന്‍ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയക്കും എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോചനം, സമാധാന സന്ദേശത്തിന്റെ ഭാഗമായി എന്ന് പാകിസ്ഥന്‍ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാര്‍ എന്നും ഇമ്രാന്‍ ഖാന്‍

2. അഭിനന്ദന്‍ വര്‍ധനെ സുരക്ഷിതനായി തിരികെ എത്തിക്കാന്‍ നയതന്ത്ര തലത്തില്‍ ഇന്ത്യ വന്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി ഇരുന്നു. ഉടന്‍ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യ പാക് സ്ഥാനപതി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പാക് സ്ഥാനപതി മന്ത്രാലയത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. അമേരിക്ക, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള രാജ്യാന്തര സമൂഹത്തോടും ഇന്ത്യ പിന്തുണ തേടിയിരുന്നു.

3. അതിനിടെ, കര-നാവിക- വ്യോമസേനാ മേധാവികളുടെ സംയുക്ത വാര്‍ത്താ സമ്മേളനം അല്‍പ സമയത്തിന് അകം ചേരും. പിടിയില്‍ ആയ വ്യോമസേനാ പൈലറ്റിനോട് പാക് സൈന്യം മോശമായി പെരുമാറിയത് ജനീവ കരാറിന്റെ ലംഘനം എന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നാളെ കാശ്മീരിലെ സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും

4. ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ നൗഷേരയില്‍ പാകിസ്ഥന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ജമ്മു കാശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബി.എസ്.എഫിന് അതീവ ജാഗ്രതാ നിര്‍ദ്ദേശം

5. പാക് സൈന്യം പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ജെയ്‌ഷെ മുഹമ്മദിന് പിന്തുണ നല്‍കുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍. ആഗോള ഭീകരന്‍ മസൂദ് അസറിന് പാകിസ്ഥാന്‍ ഇപ്പോഴും അഭയം നല്‍കുന്നു എന്നും പ്രതിരോധ മന്ത്രാലയം. പാകിസ്ഥാന് എതിരായ പോരാട്ടത്തില്‍ നിന്നും ഇന്ത്യ പിന്നോട്ടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്‍ നടത്തുന്നത്, ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കം. കേന്ദ്രത്തിന്റെ ലക്ഷ്യം ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്തുക. എന്നാല്‍ പാകിസ്ഥാന്‍ രാജ്യ പുരോഗതിയെ തടയാന്‍ ശ്രമിക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

6. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം അവസാനിക്കും എന്ന ശുഭ സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളില്‍ നിന്നും പുറത്ത് വരുന്നത് ശുഭ വാര്‍ത്തകള്‍. ഇന്ത്യ- പാക് പ്രശ്നങ്ങളില്‍ തങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പ്രശ്നങ്ങള്‍ അന്ത്യത്തില്‍ എത്തും എന്ന് ആണ് പ്രതീക്ഷ എന്നും ട്രംപ്. ഇന്ത്യയ്ക്ക് എതിരെ സൈനിക നടപടി പാടില്ലെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് സൗദി അറേബ്യയും. സൗദി വിദേശകാര്യ മന്ത്രി പാകിസ്ഥാനിലേക്ക് പോകും എന്നും വിവരം

7. ഭീകരര്‍ക്ക് എതിരെ പാകിസ്ഥാന്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ജപ്പാനും രംഗത്ത്. അതിനിടെ, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് എതിരെ ലോകരാഷ്ട്രങ്ങള്‍. മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയിലെ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍. മസൂദ് അസറിന് ആഗോള യാത്ര വിലക്ക് ഏര്‍പ്പെടുത്തണം എന്നും സ്വത്തുകള്‍ കണ്ടകെട്ടണം എന്നും ആവശ്യം

8. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണം എന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. നടപടി, ഉത്തരവിന് എതിരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച്. ആദിവാസികളുടെ അപേക്ഷകള്‍ നിരസിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തി സംസ്ഥാന സര്‍ക്കാരുകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദ്ദേശം

9. വനാവകാശത്തിന്റെ പരിരക്ഷ എന്തുകൊണ്ട് നല്‍കിയില്ല എന്ന് വ്യക്തമാക്കണം. വിഷയത്തില്‍ നേരത്തെ ഇടപെടാത്ത സോളിസിറ്റര്‍ ജനറലിനും കോടതി വിമര്‍ശനം. ഇതുവരെ ഉറങ്ങുക ആയിരുന്നോ എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതിയുടെ ചോദ്യം. കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളുടെ അപേക്ഷയാണ് നിരസിച്ചത്

10. കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയ്സ് ജോര്‍ജ് എം.പിയ്ക്ക് വീണ്ടും ദേവീകുളം സബ് കളക്ടറുടെ നോട്ടീസ്. ഭൂമിയുടെ രേഖകള്‍ അടക്കം മാര്‍ച്ച് ഏഴിന് ഹാജരാക്കണമെന്ന് നിര്‍ദ്ദേശം. ദേവികുളം സബ് കളക്ടര്‍ രേണു രാജാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി അനുകൂല ഉത്തരവ് ഉള്ളതിനാല്‍ എം.പി നേരിട്ട് ഹാജരാകില്ലെന്ന് സൂചന. കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ജനുവരി 10ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും ഹൈക്കോടതിയില്‍ നിന്ന് ജോയ്സ് ജോര്‍ജ് ഒരു മാസത്തെ സ്റ്റേ വാങ്ങുക ആയിരുന്നു

11. സബ് കളക്ടറുടെ നടപടി, ഹൈക്കോടതി സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തില്‍. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരില്‍ ജോയിസ് ജോര്‍ജും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പട്ടയം ഒരു വര്‍ഷം മുമ്പ് സബ്കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയിരുന്നു. രേഖകള്‍ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആയിരുന്നു നടപടി. നടപടി ക്രമങ്ങള്‍ പാലിക്കാതെ ആണ് പട്ടയം റദ്ദാക്കിയത് എന്ന് വിലയിരുത്തിയ കളക്ടര്‍ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് തുടക്കം മുതലുള്ള എല്ലാ രേഖകളും പരിശോധിക്കാനും ഉത്തരവിട്ടിരുന്നു