കൊല്ലം: കൊല്ലത്ത് ജയിൽ വാർഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മർദ്ദിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഫെബ്രുവരി 16നാണ് വീട്ടിൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ ഒരു സംഘം പിടിച്ചിറക്കി മർദ്ദിച്ചത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ ഒരു സംഘം ആളുകൾവളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. സംഭവത്തിൽ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പെൺകുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും അതു കേൾക്കാതെയായിരുന്നു മർദ്ദനം.
മര്‍ദ്ദനത്തിന് നേതൃത്വം നൽകിയ ജയിൽ വാർഡനായ വിനീത് ഇപ്പോൾ ഒളിവിലാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ രഞ്ജിത്ത് പെൺകുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞു. രഞ്ജിത്ത് മരിച്ചതിനെ തുടർന്ന് വിനീതിന്റെ പേരിൽ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
കൊല്ലം താലൂക്ക് ആശുപത്രിയിൽ വച്ച് ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു.