കൊല്ലം: മദ്യലഹരിയിൽ ബാറിനുള്ളിൽ യുവാവിന്റെ തലയ്ക്ക് ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിലായി. പേരയം ഏറത്ത്‌വിള വീട്ടിൽ രാജേഷ് (36), മൈലാപ്പൂര് അരിശിൻമൂട് വീട്ടിൽ സിയാദ്(31), വെളിച്ചിക്കാല ആശാരി പൊയ്കയിൽ ഷെമീർ(32) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി പത്തേകാലോടെ പുന്തലത്താഴത്തെ ബാറിലായിരുന്നു സംഭവം. മദ്യപാനത്തിനിടെ പ്രതികൾ പുന്തലത്താഴം സ്വദേശിയായ അമോഷിനെ മർദ്ദിച്ച ശേഷം ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ ഇരവിപുരം എസ്.ഐ ശ്രീകുമാർ, സീനിയർ സി.പി.ഒ ശിവകുമാർ, ജോയിക്കുട്ടി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.