പത്തനാപുരം: ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന പേരിൽ അധികാരത്തിൽ വന്ന കേന്ദ്രസർക്കാർ ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയും ഭരണഘടനയെ തിരുത്തുകയുമാണ് ചെയ്തതെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. ജോസ് കെ.മാണി നയിക്കുന്ന കേരളയാതയ്ക്ക് ജില്ലാ അതിർത്തിയായ പത്താനാപുരത്ത് നല്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകളുടെയും അഴിമതിക്കാരുടെയും ഇടനിലക്കാരനായി പ്രധാനമന്ത്രി മാറി. പാർലമെന്റിലെ നിയമങ്ങളും ബില്ലുകളും അടിച്ചേൽപ്പിക്കുന്നതിലുപരി പാർലമെന്റ് ദിനങ്ങളും വെട്ടിക്കുറച്ചു. മുമ്പ് ഉണ്ടായിരുന്ന റെയിൽവേ ബഡ്‌ജറ്റ് പോലും ഇല്ലാതാക്കിയതായും എം.പി ആരോപിച്ചു.
ജില്ലാ അതിർത്തിയായ കല്ലുംകടവിൽ നിന്ന് വാദ്യമേളങ്ങളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടെ ജോസ് കെ. മാണിയെ വേദിയിലേക്ക് സ്വീകരിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സ്വീകരണ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു.
കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ള, നേതാക്കളായ എം. അബ്ദുൾ റഹ്മാൻ, കെ. അനിൽ, സജി ജോൺ കുറ്റിയിൽ, ബിജു ഡിക്രൂസ്, ജി. റെജി, മാങ്കോട് ഷാജഹാൻ, എഫ്. ഹുസൈൻ, കെ. തോമസ്, ബിജു പൂന്തോട്ടം, കോശി ജോർജ്ജ്, പി. വാസുദേവൻ നായർ, സേവ്യർ കടകംപള്ളി, ആർ. ആരോമലുണ്ണി, അനിൽ പട്ടാഴി, ചിറ്റലക്കാട് സുരേന്ദ്രൻ, കെ.എ. എബ്രഹാം, പി.എ. യൂസഫ്, മുഹമ്മദ് ഷാജി, മുഹമ്മദ് കാസിം, അജിതാ ഗിരീഷ്, വാഴപ്പാറ ഗോപി തുടങ്ങിയവർ സംസാരിച്ചു.