ചാവക്കാട്: രണ്ടംഗ ബൈക്ക് മോഷ്ടാക്കളും മോഷണവസ്തു വാങ്ങിയിരുന്ന ആക്രിക്കട ഉടമയും അറസ്റ്റിൽ. കുന്നംകുളം കല്ലഴിക്കുന്നു സ്വദേശി പൂവന്തൻ വീട്ടിൽ മോഹനൻ മകൻ വിഷ്ണു ജിത്ത്(19), എടക്കഴിയൂർ നാലാം കല്ല് സ്വദേശി മുക്കിലപ്പീടികയിൽ സലീമിന്റെ മകൻ മുഹമ്മദ് അക്മൽ(19) എന്നിവരെ ബൈക്ക് മോഷ്ടിച്ചതിന്റെ പേരിലും മോഷണമുതൽ വാങ്ങി സഹായിച്ച കുന്നംകുളം വടക്കാഞ്ചേരിലെ റോഡിലെ ആക്രിക്കട ഉടമ പട്ടാമ്പി ഓമല്ലൂർ പുഴക്കൽ വീട്ടിൽ മുഹമ്മദ് മകൻ ഷിഹാബിനെ(23)യുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ സ്റ്റേഷൻ പരിധികളിൽ നിന്ന് ആറോളം ബൈക്കുകൾ ഇവർ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ നാലാം കല്ലിൽ ചിറാകോലി വീട്ടിൽ ആഷിക്കിന്റെ ബജാജ് പൾസർ 220 ബൈക്ക് മോഷണം പോയതിനെ തുടർന്നുണ്ടായ അന്വേഷണമാണ് പ്രതികൾ വലയിലാകാൻ കാരണമായത്. ബൈക്ക് കാണാതായതോടെ ആദ്യം തെരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാതായതോടെ ആഷിക്ക് ചാവക്കാട് പൊലീസിൽ പരാതി നൽകി. ഇതിനിടെ കൂട്ടുകാരും അന്വേഷണം തുടങ്ങിയിരുന്നു. ആഷിക്കിന്റെയും കൂട്ടുകാരുടെ അന്വേഷണത്തിനിടെ ബൈക്ക് മോഷണം നടത്തിയ ഒരാളെ കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് വിവരം പൊലിസിൽ അറിയിക്കുകയായായിരുന്നു.
പൊലീസ് ചോദ്യം ചെയ്യലിലാണ് നിരവധി ബൈക്കുകൾ മോഷണം നടത്തിയിട്ടുള്ളതായി തെളിഞ്ഞത്. വിഷ്ണു ജിത്തിന്റെ നേതൃത്വത്തിലാണ് മോഷണം നടത്തിയിരുന്നത്. ഇയാൾ കഞ്ചാവിന് അടിമയാണെന്നു പറയുന്നു. മോഷ്ടിച്ച ബൈക്കുകൾ വിൽക്കാനായില്ലെങ്കിൽ ഏതെങ്കിലും കുളത്തിൽ ഉപേക്ഷിക്കാറാണ് പതിവ്. സ്വന്തം സഹോദരിയുടെ ഭർത്താവ് സ്വഭാവ ദൂഷ്യം ചോദ്യം ചെയ്തതിലുള്ള ദേഷ്യം തീർക്കാൻ കേച്ചേരിയുള്ള സഹോദരീ ഭർത്താവിന്റെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കല്ലഴിക്കുന്നിലുള്ള നാലാൾ താഴ്ചയുള്ള കുളത്തിൽ ഉപേക്ഷിച്ചിട്ടുണ്ട്. കുളത്തിൽ ഉപേക്ഷിച്ച ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. ചാവക്കാട് സി.ഐ: ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ: കെ.ജി. ജയപ്രദീപ്, എ.എസ്.ഐ: അനിൽ മാത്യു, സാബുരാജ്, സി.പി.ഒമാരായ അനീഷ്, മിഥുൻ, ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.