തൃശൂർ: ശിവകാശി മോഡൽ വെടിക്കോപ്പു നിർമാണ ശാലകൾ തൃശൂരിൽ ആരംഭിക്കാൻ നടപടി തുടങ്ങി. ശാസ്ത്രീയവും സുരക്ഷിതവുമായ പടക്കവെടിമരുന്ന് നിർമ്മാണത്തിനായി ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഫയർ ക്രാക്കേഴ്‌സ് പ്രോഡക്ട് ക്ലസ്റ്റർ സ്ഥാപിക്കുമെന്നാണ് 2018-19 ബഡ്ജറ്റിൽ പ്രഖ്യാപനം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തൃശൂർ എം.എൽ.എ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ മുൻകൈയെടുത്ത് വിളിച്ചു ചേർത്ത യോഗത്തിൽ തൃശൂർ പൂരം സുഗമമായി നടക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കൊപ്പം തൃശൂരിലെ വെടിക്കോപ്പു നിർമാണ ശാലകളെക്കുറിച്ചും ചർച്ച വന്നു.

കെ.എസ്.ഐ.ഡി.സിയുടെ കീഴിൽ തൃശൂരിൽ കണ്ടെത്തിയ 30 ഏക്കർ സ്ഥലത്ത് വെടിക്കോപ്പുകളുടെ നിർമാണ ശാലകൾ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടികൾ ത്വരിതപ്പെടുത്താൻ യോഗം കളക്ടറെ ചുമതലപ്പെടുത്തി. തൃശൂർ പൂരത്തിനും മദ്ധ്യകേരളമടക്കമുള്ള മറ്റ് ഉത്സവാഘോഷങ്ങൾക്കുമുള്ള വെടിക്കോപ്പുകൾ കേരളത്തിൽ തന്നെ നിർമിക്കാൻ കഴിയും വിധമായിരിക്കും ശിവകാശി മോഡലിൽ വെടിക്കോപ്പ് നിർമാണ ഫാക്ടറികൾ സ്ഥാപിക്കുക.

ഇവയ്ക്ക് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) അടക്കമുള്ള ഏജൻസികളുടെ അംഗീകാരവും നേടാൻ നടപടികളെടുക്കും. ഇതുസംബന്ധിച്ച അന്തിമരൂപരേഖ ആയിട്ടില്ലെങ്കിലും കാര്യങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ വെടിക്കോപ്പുകളുടെ നിർമാണത്തിനായി ക്ലസ്റ്റർ രൂപീകരിക്കുന്നത്.