ചാഴൂർ : വീട് നിർമ്മിച്ചു നൽകാമെന്നേറ്റ നടി മഞ്ജു വാര്യർ വാക്കു പാലിച്ചില്ലെന്ന് ആരോപിച്ച് നടിയുടെ പുള്ളിലെ വീടിന് മുന്നിൽ വയനാട്ടിൽ നിന്നുള്ള ആദിവാസികൾ നടത്താൻ നിശ്ചയിച്ചിരുന്ന കുടിൽ കെട്ടി സത്യാഗ്രഹസമരം ചർച്ചകൾക്കൊടുവിൽ ഒത്തു തീർന്നെന്ന് സൂചന. മഞ്ജു വാര്യർ ഫൗണ്ടേഷന്റെ പേരിൽ കൽപ്പറ്റയിലെ പരക്കുനി കോളനിയിലെ 57 കുടുംബങ്ങൾക്ക് 1.85 കോടി രൂപ ചെലവിട്ട് വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതോടെ കോളനി നിവാസികൾക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടെന്നാണ് പറയുന്നത്.
ഇത് മുൻനിറുത്തിയാണ് ആദിവാസികൾ മഞ്ജുവിന്റെ വീടിന് മുന്നിൽ ഇന്ന് കുടിൽ കെട്ടി സത്യാഗ്രഹ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഇവർക്കുണ്ടായ തെറ്റിദ്ധാരണ മന്ത്രി എ.കെ. ബാലന്റെ സാന്നിദ്ധ്യത്തിൽ ഒത്തു തീർന്നതായാണ് സൂചന. ഒരു സ്വകാര്യ ഫൗണ്ടേഷന്റെ പേരിൽ ആദിവാസികൾക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യത്തിന് നിയമ തടസമില്ലാത്തത് ഇവരെ ബോദ്ധ്യപ്പെടുത്തിയതോടെ ഇവർ പിന്മാറിയെന്നാണ് അനൗദ്യോഗിക വിവരം.