തൃശൂർ: സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ ഫുട്‌ബാൾ ടീമുകൾ രൂപീകരിക്കുമെന്നും സ്ഥാപന മേധാവികൾക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതായും വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ജില്ല ഫുട്‌ബാൾ അസോസിയേഷൻ ഓഫീസ്, അക്വാട്ടിക് കോംപ്ലക്‌സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മുമ്പ് സംസ്ഥാനത്തെ നിരവധി സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിൽ ഫുട്‌ബാൾ ടീമുകൾ ഉണ്ടായിരുന്നു. ടീമുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് സ്ഥാപന മേധാവികളുമായി ചർച്ച നടത്തിയതിനെ തുടർന്ന് ടീം രൂപീകരണ നടപടികൾ ആരംഭിക്കുകയായിരുന്നു.
ഫുട്‌ബാളിനെ പ്രോത്സാഹിപ്പിക്കാൻ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ, 7 മുതൽ 12 വയസു വരെയുള്ള 25 വീതം കുട്ടികളെ തിരഞ്ഞെടുത്ത് ഫുട്‌ബാൾ പരിശീലനം നൽകും. ഏതാനും ജില്ലകളിൽ ഇതിനകം പദ്ധതി തുടങ്ങിക്കഴിഞ്ഞു. ഭക്ഷണവും താമസവും ഉൾപ്പെടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ വിജയികളായ കായിക താരങ്ങൾക്ക് തൊഴിൽ ഉറപ്പ് വരുത്തും. 147 പേർക്ക് ഇതിനകം തൊഴിൽ ലഭ്യമാക്കി. 249 പേരുടെ ലിസ്റ്റ് പരിഗണനയിലാണ്. മുഴുവൻ പേർക്കും സർക്കാർ തൊഴിൽ നൽകും. ഒളിമ്പിക്‌സ് ലക്ഷ്യമാക്കി 11 പേരെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക പരിശീലനം നൽകി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. കെ.എഫ്.എ വൈസ് പ്രസിഡന്റ് കെ.പി. സണ്ണി അദ്ധ്യക്ഷനായി.